കൊല്ലം : ഉദ്യോഗസ്ഥ‍ർ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോർട്ട് നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്യാഗസ്ഥർ ഫീൽഡിലേക്ക് ഇറങ്ങിവേണം പരിശോധന നടത്താൻ. പുതിയ റോഡ് പണിതതിന് ശേഷം കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിക്കുന്ന സംഭവങ്ങൾ അവസാനിപ്പിക്കാൻ, ജലവിഭവ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

കുണ്ടറ – കൊട്ടിയം റോഡ് നവീകരണവുമായി പ്രവര്‍ത്തനങ്ങൾ വിലയിരുത്താനെത്താനാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കൊല്ലത്തെത്തിയത്. ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയുടെ മെല്ലെപ്പോക്കിൽ മന്ത്രി ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ചു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ ഒച്ചിഴയുന്ന വേഗത്തിൽ ആകരുതെന്നും മന്ത്രി നിർദേശം നൽകി

കുടിവെള്ള പദ്ധതികൾക്കായി പുതിയ റോഡ് പൊളിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ജലവ വിഭവ കുപ്പ് മന്ത്രിയുമായുള്ള ചർച്ച തുടരും. ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി കുഴിച്ച റോഡുകളുടെ അറ്റകുറ്റപ്പണി വേഗം തുടങ്ങും. കുണ്ടറയിലെ തകർന്ന റോഡുകളുടെ നവീകരണ കാര്യത്തിൽ ഭാരത് ജോഡോ യാത്രക്ക് ശേഷം എംഎൽഎ പിസി വിഷ്ണുനാഥുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 16 കോടി രൂപ ചെലവഴിച്ചാണ് കുണ്ടറ – കൊട്ടിയം റോഡിന്റെ പണി പുരോഗമിക്കുന്നത്.