രൂപത്തിലും ഭാവത്തിലും ബിജെപിയുടെ വർഗീയതയാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുതോണിയിൽ ധീരജ് കുടുംബ സഹായനിധി കൈമാറ്റ വേദിയിലായിരുന്നു വിമർശനം. സിപിഎം സമാഹരിച്ച തുക കുടുംബാംഗങ്ങൾക്കു കൈമാറി.

ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാക്കൾ രക്തസാക്ഷിത്വത്തെ അപമാനിച്ചുവെന്നും പ്രതിയെ ഒപ്പം നടത്താൻ രാഹുൽ ഗാന്ധി തയാറായെന്നും ചൂണ്ടിക്കാട്ടിയാണു മുഖ്യമന്ത്രി വിമർശനം തുടങ്ങിയത്. ബിജെപിയെ എതിർക്കുന്നുവെന്ന് പറയുമ്പോഴും രൂപത്തിലും ഭാവത്തിലും അവരുടെ വർഗീയതയാണു രാഹുൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഹുണ്ടിക പിരിവായി സിപിഎം സമാഹരിച്ച ഒരു കോടി അൻപത്തിയെട്ടര ലക്ഷം രൂപയിൽ അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലക്കും 25 ലക്ഷം രൂപ വീതവും അനുജൻ അദ്വൈതിന്റെ പഠനത്തിന് 10 ലക്ഷം രൂപയുമാണു നൽകിയത്. സംഘർഷത്തിൽ പരുക്കേറ്റ ധീരജിന്റെ സുഹൃത്തുക്കളായ അമലിനും അഭിജിത്തിനും തുടർ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതവും കൈമാറി. ചെറുതോണിയില്‍ സ്ഥാപിക്കുന്ന ധീരജ് സ്‌മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനകേന്ദ്രവും ലൈബ്രറിയുമായി ഈ കേന്ദ്രം പ്രവർത്തിക്കും.