ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ ടി20 മത്സരത്തിൽ ഏറ്റുമുട്ടുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾ തിരുവനന്തപുരത്തെത്തി.

25ന് തന്നെ തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്ന് മുതൽ പരിശീലനം ആരംഭിച്ചിരുന്നു. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രനും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ രാജീവും ടി20 മത്സരത്തിന്റെ ജോയിന്റ് ജനറൽ കൺവീനർ ടി.എം.ഇക്ബാലും കേരള ക്രിക്കറ്റ്‌ അസോസിയേഷൻ അംഗങ്ങളായ രാകേഷും സതീഷും ചേർന്ന് വിമാനത്താവളത്തിൽ ടീമിനെ സ്വീകരിച്ചു.

ടീം ഇന്ത്യ നാളെ വൈകീട്ട് അഞ്ചു മുതൽ എട്ടുവരെ പരിശീലനത്തിനിറങ്ങും. നാളെ ഉച്ചക്ക് ഒന്ന് മുതൽ നാലുവരെ ദക്ഷിണാഫ്രിക്കൻ സംഘം ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. നാളെ ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും വൈകീട്ട് 4.30ന് ഇന്ത്യൻ ക്യാപ്റ്റനും പ്രീ മാച്ച് പ്രസ് മീറ്റിന്റെ ഭാഗമായി മാധ്യമങ്ങളെ കാണും.

മത്സരത്തിന്റെ 2000 ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം. ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.