കണ്ണൂർ: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തോണി മറിഞ്ഞുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. രണ്ട് യുവാക്കൾക്കായുള്ള തിരിച്ചിൽ തുടരുകയാണ്. കോഴിക്കോട് പുറക്കാട് അകലാപ്പുഴയിൽ ഇന്നലെയാണ് ഫൈബർ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. കൊയിലാണ്ടി മുചുകുന്ന് സ്വദേശി അഫ്സാനാണ് (21) മരിച്ചത്.

നാല് സുഹൃത്തുക്കൾ ചേർന്ന് വൈകീട്ട് അഞ്ച് മണിയോടെ ഫൈബർ വള്ളത്തിൽ പുഴയിൽ ഇറങ്ങുകയായിരുന്നു. തോണി മറിഞ്ഞതോടെ മൂന്ന് പേരെ സമീപത്ത് ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. നങ്ങ്യാർകണ്ടി നിവേദ് (22), ഷബ്‌നത്തിൽ ഷഹീർ (19), പുതിയോട്ടിൽ നിയാസ് (29) എന്നിവരെയാണ് രക്ഷിച്ചത്. അഗ്നി രക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചിൽ തുടരുന്നതിനിടെ രാത്രി എട്ട് മണിയോടെയാണ് അഫ്സാന്റെ മൃതദേഹം കിട്ടിയത്.

അഫ്സാനും സുഹൃത്തുക്കളും സഞ്ചരിച്ച ഫൈബർ തോണി ചെളിയിൽ പുതഞ്ഞപ്പോൾ തോണിയുടെ കയർ വലിക്കാനായി അഫ്‌നാസ് വെള്ളത്തിലേക്കിറങ്ങിയിരുന്നു. ഈ സമയം മറ്റു മൂന്നുപേരും തോണിയിലിരിക്കുകയായിരുന്നു. പെട്ടെന്ന് തോണി മുന്നോട്ടുനീങ്ങി മറിഞ്ഞു. മൂന്ന് പേർ നീന്തി കരയ്‌ക്കെത്തിയപ്പോഴാണ് അഫ്‌നാസ് കൂടെയില്ല എന്നറിയുന്നത്.

കണ്ണൂർ പുല്ലൂപ്പിക്കടവിലാണ് ഇന്ന് അപകടമുണ്ടായത്. പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസ് ആണ് മരിച്ചത്. റമീസിനൊപ്പമുണ്ടായിരുന്ന അത്താഴകുന്ന് സ്വദേശി സഹദ്, അസറുദ്ധീൻ എന്നിവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സുഹൃത്തുക്കൾ ചേർന്ന് മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. പുല്ലൂപ്പിക്കടവിന് സമീപമാണ് റമീസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സും പൊലീസും തിരച്ചിൽ തുടരുകയാണ്.