സ്ഥിരമായി സെമിത്തേരിയിലെത്തി മുൻ ഭാര്യയുടെ കല്ലറയിൽ മൂത്രമൊഴിക്കുന്നയാളെ പിടികൂടി മക്കൾ. ന്യൂയോർക്കിലെ ഓറഞ്ച് ടൗണിലാണ് വിചിത്രമായ സംഭവം നടന്നത്. 2017ൽ കാൻസ‍ർ ബാധിച്ച് മരണപ്പെട്ട ടൊറെല്ലോ (66) ന്റെ കല്ലറയിലാണ് മുൻ ഭ‍ർത്താവ് സ്ഥിരമായി എത്തി മൂത്രമൊഴിച്ചത്. ടെറല്ലോയുടെ മക്കളാണ് കല്ലറയ്ക്ക് സമീപം ആരോ സ്ഥിരമായി എത്തി മൂത്രമൊഴിക്കുന്ന കാര്യം ആദ്യം കണ്ടെത്തിയത്.

സംഭവം ശ്രദ്ധയിൽപെട്ടതിനെത്തുട‍ർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുട‍ർന്ന് ടൊറെല്ലോയുടെ മക്കൾ ആളെ കണ്ടെത്തുന്നതിനായി സെമിത്തേരിയിൽ കാമറ സ്ഥാപിച്ച് നടത്തിയ അന്വേഷണത്തിലാണ് വിചിത്ര സ്വഭാവത്തിന്റെ ഉടമയെ കണ്ടെത്തിയത്. ടൊറെല്ലോ ഗ‍ർഭിണിയായിരിക്കെ ഉപേക്ഷിച്ചു പോയ ഭ‍ർത്താവാണ് ടൊറെല്ലോ മരിച്ചിട്ടും അവരോട് ഉള്ളിൽ പക കൊണ്ടുനടക്കുന്നത്.

ഏപ്രിൽ മാസം ടൊറെല്ലോയുടെ ശവകൂടീരത്തിൽ നിന്നും മക്കൾ ഒരു ബാഗ് കണ്ടെത്തി. തുറന്നു നോക്കിയപ്പോൾ അതിൽ മലം ഉണ്ടായിരുന്നു. പട്ടിയെ വളർത്തുന്ന ആരെങ്കിലും അബദ്ധത്തിൽ ചെയ്തത് ആകാമെന്നാണ് ടൊറെല്ലോയുടെ മക്കൾ കരുതിയത്. ‘അത് ചെയ്ത ആളെ കൈയിൽ കിട്ടിയാൽ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.’ ടൊറെല്ലോയുടെ മകൻ മൈക്കൽ ആൻഡ്രൂ മർഫി (43) പറയുന്നു. ഇത് പിന്നീടും ആവർത്തിച്ചതോടെയാണ് പ്രതിയെ പിടികൂടാൻ മർഫിയും സഹോദരിയും തീരുമാനിക്കുന്നത്.

പിന്നാലെ സെമിത്തേരി ഉടമയുടെ പ്രത്യേക അനുവാദം വാങ്ങിയ ശേഷം മർഫി സെമിത്തേരിയിലെ മരത്തിൽ കാമറ സ്ഥാപിച്ചു. കൂടാതെ മർഫിയും സഹോദരിയും അറിയിച്ചതനുസരിച്ച് പോലീസ് എത്തി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മർഫിയും സഹോദരിയും അക്ഷരാർത്ഥത്തിൽ ഞെട്ടി. ടൊറെല്ലോയുടെ മുൻ ഭർത്താവായിരുന്നു അത്. 1970 കളിലാണ് ടൊറെല്ലോയും മുൻ ഭർത്താവും വേർപിരിയുന്നത്.

മരത്തിൽ സ്ഥാപിച്ച കാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾക്ക് വ്യക്തത കുറവ് ഉള്ളതിനാൽ ഒരാഴ്ച മുമ്പ് മർഫിയും സഹോദരിയും വീണ്ടുമെത്തി ദൃശ്യങ്ങൾ ശേഖരിച്ചു. പുലർച്ചെ അഞ്ച് മണിയോടെ സെമിത്തേരിയിലെത്തിയ സഹോദരങ്ങൾ ടൊറെല്ലോയുടെ മുൻ ഭർത്താവിനു വേണ്ടി കാത്തിരുന്നു. മൊബൈൽ കാമറ ഓണാക്കിയ ശേഷം ടൊറെല്ലോയുടെ കല്ലറയ്ക്ക് സമീപം അവർ സ്ഥാപിച്ചിരുന്നു. കാറിൽ നിന്നും ഇറങ്ങിയ മുൻ ഭർത്താവ് ടൊറല്ലോയുടെ കല്ലറയിൽ പോയി മൂത്രമൊഴിക്കുന്നത് മക്കൾ നേരിൽ കണ്ടു. എല്ലാ ദിവസവും 6:14 നും 6:18നും ഇടയിലായിരുന്നു അയാൾ കല്ലറയിൽ എത്തിയിരുന്നതെന്ന് മർഫി പറയുന്നു.

“എനിക്കാണെങ്കിൽ ഭാര്യയേയും കൂട്ടി എല്ലാ ദിവസവും ഭക്ഷണം കഴിക്കാൻ പുറത്തു പോകാൻ കഴിയുന്നില്ല. പക്ഷേ അയാൾ അയാളുടെ ഭാര്യയേയും കൂട്ടിയാണ് മുൻ ഭാര്യയുടെ കല്ലറയിൽ മൂത്രമൊഴിക്കാൻ പോകുന്നത്.” മർഫി പറയുന്നു. “ഒളിച്ചിരിക്കുമ്പോൾ ഞാൻ ദേഷ്യംകൊണ്ട് വിറയ്ക്കുകയായിരുന്നു. സഹോദരി കരയുന്നുണ്ടായിരുന്നു.” മർഫി ഡെയ്ലി വോയ്സിനോട് പറഞ്ഞു. നേരത്തെ മൂന്ന് തവണ പോലീസിൽ പരാതിപ്പെടാൻ പോയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ അവർ അനുവദിച്ചില്ലെന്ന് ടൊറെല്ലോയുടെ മക്കൾ പറയുന്നു.

മുൻ ഭർത്താവിനെതിരെ കേസെടുക്കാത്തതിനാൽ അയാളുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് ചെയ്ത റിപ്പോർട്ടിൽ പറയുന്നു. മർഫിയുടെ സഹോദരിയെ ഗർഭിണിയായിരിക്കുമ്പോഴാണ് ടൊറെല്ലോയെ മുൻ ഭർത്താവ് ഉപേക്ഷിക്കുന്നത്. ഏകദേശം മൂന്ന് നാല് വർഷമായി മുൻ ഭർത്താവ് ടൊറെല്ലോയുടെ കല്ലറയിൽ മൂത്രമൊഴിക്കാൻ എത്തിയിരുന്നുവെന്നാണ് മർഫി പറയുന്നത്. കല്ലറയിൽ മലം നിക്ഷേപിച്ചതുകൊണ്ടു മാത്രമാണ് മുൻ ഭർത്താവിന്റെ ചെയ്തികൾ പുറത്തുവന്നതെന്ന് മർഫി പറയുന്നു.