പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം.

രാജ്യത്തെ ഭൂരിപക്ഷം പിസിസികളുടെയും പിന്തുണ തനിക്കുണ്ട്. കേരളത്തില്‍ നിന്നും പിന്തുണയുണ്ട്. പത്രിക സമര്‍പ്പണത്തിനു ശേഷം പിന്തുണ കൂടും. സംഘടനാ തിരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ത്ഥികളും വേണമെന്നാണ് തനിക്ക് പറയാനുള്ളത്. സ്ഥാനാര്‍ത്ഥികള്‍ കൂടു മ്പോഴാണ് മത്സരമുണ്ടാവുക. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് പാര്‍ട്ടിയുടെ ജനാധിപത്യ രീതി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുപ്പതാം തീയതി പത്രിക സമര്‍പ്പിച്ച ശേഷം കൂടുതല്‍ പറയാം. രാജസ്ഥാനിലെ രാഷ്ട്രീയ സ്ഥിതിയില്‍ താന്‍ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പാലക്കാട് എത്തിയ തരൂര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് തരൂര്‍ യാത്രയില്‍ പങ്കെടുക്കും.