ജയ്പുർ: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പിൻഗാമിയെച്ചൊല്ലി രാജസ്ഥാൻ ഘടകത്തിൽ കലഹം. ഹൈക്കമാൻഡിന്റെ പിന്തുണയുള്ള സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ നിയമസഭയിൽ നിന്നു രാജിവയ്ക്കുമെന്ന് സ്വതന്ത്രരുൾപ്പെടെ 90ലേറെ എംഎൽഎമാർ ഭീഷണി മുഴക്കിയതോടെ കോൺഗ്രസ് നേതൃത്വവും രാജസ്ഥാൻ ഭരണവും പ്രതിസന്ധിയിലായി.
ദേശീയ അധ്യക്ഷനായാലും ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്നവരെ പിൻഗാമിയായി തെരഞ്ഞെടുക്കുകയോ ചെയ്യണമെന്നാണ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്. ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ രാജിക്കത്തുമായി സ്പീക്കറുടെ വസതിയിൽ തടിച്ചുകൂടിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ മാറ്റുന്നുണ്ടെങ്കിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം വന്നശേഷം ആലോചിച്ചാൽ മതിയെന്നാണു ഗെഹ്ലോട്ട് പക്ഷത്തെ പ്രമുഖനും മന്ത്രിയുമായ പ്രതാപ് സിങ് ഖചാരിയാവാസിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയാരെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഗെഹ്ലോട്ടും ചേർന്നു തീരുമാനിക്കുമെന്നും അദ്ദേഹം.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാ കക്ഷി യോഗം ചേരാനിരിക്കെ ഇന്നലെ വൈകിട്ട് മുതിർന്ന എംഎൽഎ ശാന്തി ധരിവാളിന്റെ വസതിയിൽ ചേർന്ന ഗെഹ്ലോട്ട് പക്ഷത്തിന്റെ യോഗമായിരുന്നു രാജിഭീഷണി മുഴക്കിയത്. 200 അംഗ നിയമസഭയിൽ 102 എംഎൽഎമാരാണു കോൺഗ്രസിനുള്ളത്. 92 എംഎൽഎമാർ രാജിവയ്ക്കുമെന്നാണു ഗെഹ്ലോട്ട് പക്ഷം പറയുന്നത്. അങ്ങനെയെങ്കിൽ സംസ്ഥാനനിയമസഭയുടെ അംഗബലം 108ലേക്കു ചുരുങ്ങും. ഇതോടെ, കേവലഭൂരിപക്ഷത്തിന് 55 അംഗങ്ങൾ മതിയെന്നാകും. 70 അംഗങ്ങളുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലേക്ക് ഉയരും. അപകട സൂചന ലഭിച്ചതോടെ ജയ്പുരിലെത്തിയ കേന്ദ്ര നിരീക്ഷകർ അജയ് മാക്കനും മല്ലികാർജുൻ ഖാർഗെയും, ജയ്സാൽമെറിലായിരുന്ന ഗെഹ്ലോട്ടിനെ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തി. നിയമസഭാ കക്ഷി യോഗം രാത്രി വൈകിയും ചേർന്നിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന സൂചന ഗെഹ്ലോട്ട് കഴിഞ്ഞദിവസം നൽകിയിരുന്നെങ്കിലും ഒരാൾക്ക് ഒരു പദവിയെന്ന നയം പിന്തുടരുമെന്നു രാഹുൽ ഗാന്ധി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പാർട്ടി പറയുന്നത് അനുസരിക്കുമെന്നു ഗെഹ്ലോട്ടും പ്രഖ്യാപിച്ചു. എന്നാൽ, രണ്ടു വർഷം മുൻപ് തനിക്കെതിരേ വിമത നീക്കം നടത്തിയ സച്ചിനെ മുഖ്യമന്ത്രിയാക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സ്പീക്കർ സി.പി. ജോഷിയെയാണ് ഗെഹ്ലോട്ട് പിന്തുണയ്ക്കുന്നതെന്നാണു സൂചനകൾ.
2018ലെ തെരഞ്ഞെടുപ്പിൽ പിസിസി അധ്യക്ഷനായിരുന്ന സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലാണു പാർട്ടി വിജയിച്ചതെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാൻഡ് ഇടപെട്ട് മുതിർന്ന നേതാവ് ഗെഹ്ലോട്ടിന് നൽകുകയായിരുന്നു. 2020ൽ അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ സർക്കാരിനെതിരേ വിമതനീക്കം നടത്തിയിരുന്നു. 18 എംഎൽഎമാരുയി ഡൽഹിയിലെത്തിയ അദ്ദേഹം പക്ഷേ, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും നടത്തിയ സമവായ നീക്കത്തെത്തുടർന്നു പിൻവാങ്ങി. ഇതിനുപിന്നാലെ സച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായിരുന്നു. ഇത്തവണ ഹൈക്കമാൻഡിന്റെ പിന്തുണ സച്ചിനു ലഭിച്ചപ്പോഴാണ് എംഎൽഎമാരിൽ ഭൂരിപക്ഷത്തെയും ഒപ്പം നിർത്തി ഗെഹ്ലോട്ടിന്റെ നീക്കം. രാജസ്ഥാനിലെ സ്ഥിതി വഷളായതോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ഗെഹ്ലോട്ടിന്റെ മത്സരം സംബന്ധിച്ചും അനിശ്ചിതത്വമായി. ഇന്ന് അദ്ദേഹം നാമനിർദേശ പത്രിക വാങ്ങുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്.