ചെന്നൈ: ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം. തുടർച്ചയായ രണ്ടാം ഏകദിനത്തിലും വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ എ ടീമിന്റെ നായകനായി സ്ഥാനമേറ്റ ആദ്യ പരമ്പര നേടിക്കൊണ്ട് സഞ്ജു വരവറിയിച്ചു. രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

ന്യൂസീലൻഡ് എ ടീം ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം ഇന്ത്യ 34 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 77 റൺസെടുത്ത പൃഥ്വി ഷായും 37 റൺസ് നേടിയ നായകൻ സഞ്ജു സാംസണുമാണ് ഇന്ത്യയുടെ വിജയശിൽപികൾ. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡ് 47 ഓവറിൽ 219 റൺസിന് ഓൾ ഔട്ടായി. 72 റൺസെടുത്ത ജോ കാർട്ടറുടെയും 61 റൺസ് നേടിയ ഓപ്പണർ രചിൻ രവീന്ദ്രയുടെയും മികവിലാണ് ന്യൂസീലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സ്പിന്നർ കുൽദീപ് യാദവ് 10 ഓവറിൽ 51 റൺസ് വിട്ടുനൽകി നാലുവിക്കറ്റെടുത്തു. കുൽദീപ് ഹാട്രിക്ക് നേടി. രാഹുൽ ചാഹറും ഋഷി ധവാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉമ്രാൻ മാലിക്കും രാജ് ബാവയും ഓരോ വിക്കറ്റ് വീതം നേടി.

220 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ പൃഥ്വി ഷാ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 48 പന്തുകളിൽ നിന്ന് 11 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 77 റൺസാണ് താരം അടിച്ചെടുത്തത്. നാലാമനായി ഇറങ്ങിയ സഞ്ജു 35 പന്തുകളിൽ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 37 റൺസെടുത്തു. 25 റൺസെടുത്ത് പുറത്താവാതെ നിന്ന ശാർദൂൽ ഠാക്കൂറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 22 റൺസുമായി ഋഷി ധവാനും പുറത്താവാതെ നിന്നു.