പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായ സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍.ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ് മലമ്പുഴ പൊലീസിന്‍റെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് വിശ്വാസമുറപ്പിച്ചിരുന്നത്. വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി.

ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്താണ് ചൂഷണത്തിന് പിന്നിലെന്ന് തെളിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാരും പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. പോക്സോ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയതായും യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.