കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. പള്ളുരുത്തി സ്വദേശി രാജേഷാണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി കലൂരിലാണ് സംഭവം. ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒന്നര മാസത്തിനുള്ളിൽ കൊച്ചി നഗരമദ്ധ്യത്തിലുണ്ടായ ആറാമത്തെ കൊലപാതകമാണിത്. കലൂർ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർ ഷോയും ഉണ്ടായിരുന്നു. ഈ ലേസർ ഷോയിൽ ലൈറ്റ് ഓപ്പറേറ്റനായിരുന്നു കൊല്ലപ്പെട്ട 24 വയസ്സുകാരനായ രാജേഷ്. 

ഗാനമേളയ്ക്കിടെ രണ്ട് പേർ പരിപാടി കാണാനെത്തിയ പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറി. ഇത് സംഘടകർ ചോദ്യം ചെയ്തു. രാജേഷ് അടക്കമുള്ളവർ ചേർന്ന് ഇവരെ വിലക്കി. പരിപാടി കഴിഞ്ഞതിന് ശേഷം ഇവരെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. 

മുപ്പത് വയസ് പ്രായം തോന്നിക്കുന്ന താടിയുള്ള ഒന്നാം പ്രതി കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തികൊണ്ട് രാജേഷിനെ തുരുതുരാ കുത്തുകയായിരുന്നു.  രാജേഷിനെ സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.