ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മരിച്ച റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ച് കുടുംബം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പൂർണ്ണമായി പുറത്തുവിടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നും ശ്വാസ നാളത്തിൽ വെള്ളം കയറിയാണ് മരിക്കുന്നതെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 

കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി പി ആർ ദേവി പറഞ്ഞു.റിസോർട്ടിനെ സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തും. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആണ് ലഭിച്ചത്, ഇന്ന് അന്തിമ റിപ്പോർട്ട് ലഭിക്കുമെന്നും ഡിഐജി. കേസിൽ പ്രതിയായ ബിജെപി നേതാവിന്റെ മകനെ അടക്കം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അങ്കിതയുടേത് മുങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിന് മുൻപ് അങ്കിത ക്രൂരമായ ആക്രമണത്തിന് ഇരയായതായി സൂചിപ്പിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.

ഋശികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കാനായി വീട്ടുകാർക്ക് വിട്ടുകൊടുത്തു. ഉത്തരാഖണ്ഡിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19 കാരിയായ അങ്കിത ഭണ്ഡാരിയുടെ മരണം രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ചില്ല കനാലിൽ നിന്നുമണ് അങ്കിതയുടെ മൃതദേഹം ലഭിക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളായ പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവർ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയതായി സമ്മതിച്ചിരുന്നു. ഇവരെ വെള്ളിയാഴ്ച കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലപാതകക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

റിസോർട്ടിൽ എത്തുന്ന അതിഥികൾക്ക് പ്രത്യേക സേവനങ്ങൾ നൽകാൻ അങ്കിത ഭണ്ഡാരിയെ റിസോർട്ട് ഉടമ സമ്മർദ്ദത്തിലാക്കിയതായി ഡിജിപി അശോക് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് ഇത്രയും കാര്യങ്ങൾ അറിഞ്ഞതെന്ന് ഉത്തരാഖണ്ഡിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു. 

അങ്കിത ഭണ്ഡാരി ജോലി ചെയ്തിരുന്ന റിസോർട്ട് ഉടമയുടെ ആവശ്യപ്രകാരം അതിഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനാണ് സുഹൃത്ത് കൊല്ലപ്പെട്ടതെന്ന് അങ്കിത ഭണ്ഡാരിയുടെ ഫേസ്ബുക്ക് സുഹൃത്ത് നേരത്തെ പറഞ്ഞിരുന്നു. എക്സ്ട്രാ സർവീസ് എന്ന പേരിലാണ് അങ്കിതയെ ലൈംഗികവൃത്തിക്ക് റിസോർട്ട് ഉടമകൾ നിർബന്ധിച്ചതെന്ന് പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റിൽ വെളിപ്പെടുത്തുന്നു. ഋഷികേശിലെ റിസോർട്ടിലെത്തുന്ന വി.വി.ഐ.പികൾക്കാണ് ഈ സർവീസ്.