ന്യൂയോർക്ക് സിറ്റി: മാധ്യമപ്രവർത്തക ഹിജാബ് ധരിക്കാത്തതിനാൽ അഭിമുഖം നൽകാതെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. സിഎൻഎനിലെ മാധ്യമപ്രവർത്തകയായ ക്രിസ്റ്റ്യൻ അമൻപൂരിനാണ് ഇറാൻ പ്രസിഡന്റ് അഭിമുഖം നിഷേധിച്ചത്. ഹിജാബ് വിഷയത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അഭിമുഖത്തിൽ നിന്നും പ്രസിഡന്റ് വിട്ടു നിന്നത്.

ന്യൂയോർക്ക് സിറ്റിയിലെ യുഎൻ ജനറൽ അസംബ്ലിയിലാണ് അഭിമുഖം നടത്താൻ നിശ്ചയിച്ചിരുന്നത്. അഭിമുഖം നിഷേധിച്ച സംഭവം മാധ്യമപ്രവർത്തക തന്നെയാണ് ട്വിറ്ററിലൂടെ തുറന്നുപറഞ്ഞത്.

അവരുടെ ട്വീറ്റ് ഇങ്ങനെ,

“കഴിഞ്ഞ ആഴ്ച പോലീസിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ മഹ്സ അമിനിയുടെ മരണത്തിന് ശേഷം ഇറാനിൽ വ്യാപക പ്രതിഷേധങ്ങളും സ്ത്രീകൾ ഹിജാബ് കത്തിക്കുകയും ചെയ്യുകയാണ്. ഈ സംഭവങ്ങളിൽ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഇന്നലെ രാത്രി പ്രസിഡന്റ് റയ്സിയോടുള്ള അഭിമുഖത്തിൽ ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കുവാൻ പദ്ധതിയിട്ടു.”

“യുഎൻ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിൽ എത്തിയിരിക്കുന്ന പ്രസിഡന്റ് റയ്സിയുടെ യുഎസ് മണ്ണിൽ വച്ച് നടത്തപ്പെടുന്ന ആദ്യ അഭിമുഖമാണിത്. ആഴ്ചകൾ നീണ്ട ആസൂത്രണത്തിനും എട്ട് മണിക്കൂർ വിവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും ലൈറ്റുകളും ക്യാമറകളും സജ്ജീകരിച്ചതിന് ശേഷം ഞങ്ങൾ തയ്യാറായിയിരുന്നു. എന്നാൽ, പ്രസിഡണ്ട് റയ്സിയുടെ വരുന്നതായുളള്ള ലക്ഷണങ്ങൾ ഒന്നും കണ്ടില്ല.”

“അഭിമുഖം തടുങ്ങാനുള്ള 40 മിനിട്ടുകൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹായി എത്തി. മുഹറത്തിന്റെയും സഫറിന്റെയും പുണ്യമാസമായതിനാൽ ശിരോവസ്ത്രം ധരിക്കാൻ പ്രസിഡന്റ് നിർദ്ദേശിക്കുന്നുവെന്ന് അയാൾ പറഞ്ഞുവെന്ന് അറിയിച്ചു.”

“എന്നാൽ, ഞാൻ ആവശ്യം വിനയപൂർവം നിരസിച്ചു. ശിരോവസ്ത്രം സംബന്ധിച്ച് നിയമമോ പാരമ്പര്യമോ ഇല്ലാത്ത ന്യൂയോർക്കിലാണ് ഞങ്ങളുള്ളത്. ഇറാന് പുറത്ത് അഭിമുഖം നടത്തിയപ്പോൾ ഒരു മുൻ ഇറാനിയൻ പ്രസിഡന്റുമാരും ഇത്തരത്തിൽ ഒരു ആവശ്യപ്പെട്ടിട്ടില്ലെന്നും ഞാൻ ചൂണ്ടിക്കാട്ടി.”

“ശിരോവസ്ത്രം ധരിച്ചില്ലെങ്കിൽ അഭിമുഖം നടക്കില്ലെന്ന് സഹായി വ്യക്തമാക്കി. ഇത് “ബഹുമാനത്തിന്റെ കാര്യമാണ്” എന്ന് അദ്ദേഹം പറഞ്ഞു, “ഇറാനിലെ സാഹചര്യം” പരാമർശിച്ചു. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളെയും സൂചിപ്പിച്ചു.” “അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായ ഈ അവസ്ഥയോട് എനിക്ക് യോജിക്കാൻ കഴിയില്ലെന്ന് ഞാൻ വീണ്ടും പറഞ്ഞു.”

“ഇങ്ങനെ പറഞ്ഞ് ഞങ്ങൾ മുന്നോട്ട് പോയി. അഭിമുഖം നടന്നില്ല. ഇറാനിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ആളുകൾ കൊല്ലപ്പെടുകയും ചെയ്യുന്നതിനാൽ, പ്രസിഡന്റ് റയ്സിയുമായി സംസാരിക്കുന്നത് ഒരു പ്രധാന അവസരമായിരുന്നു.”

അതേസമയം, ഒരാഴ്ചയായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ തുരുകയാണ്. പ്രതിഷേധം ശക്തമാകുന്നതോടെ ഇറാൻ ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻ്റർനെറ്റ് സേവനങ്ങളും ഇറാൻ ഭരണകൂടം നിയന്ത്രിക്കുകയാണ്.