ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയില്‍ കനത്ത മഴ. തലസ്ഥാനത്തിന്, കാലാവസ്ഥാ വകുപ്പ് (ഐഎംഡി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ജനങ്ങള്‍ക്ക് മഴ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പല പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. കനത്ത മഴയുടെ സാധ്യത കണക്കിലെടുത്ത് നോയിഡയിലും ഗുരുഗ്രാമിലും എട്ടാം ക്ലാസ് വരെയുള്ള  സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നീണ്ട ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഈ മേഖലയില്‍ കൂടുതല്‍ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. മിക്കയിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 28 ഡിഗ്രി സെല്‍ഷ്യസും 23 ഡിഗ്രി സെല്‍ഷ്യസുമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഗൗതം ബുദ്ധ് നഗറിലെ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുടനീളമുള്ള എട്ടാം ക്ലാസ് വരെയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകളും കോളേജുകളും അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എല്ലാ കോര്‍പ്പറേറ്റ് ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.