അച്ഛനെയും മകളെയും മര്‍ദ്ദിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയ അച്ഛനെയും മകളെയും ക്രൂരമായി മര്‍ദ്ദിച്ച ജീവനക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണം.

സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മര്‍ദ്ദനമേറ്റ പ്രേമനനും മകള്‍ രേഷ്മയും പറഞ്ഞത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.

മകളുടെ മുന്നില്‍ പിതാവിന് മര്‍ദ്ദനമേല്‍ക്കുന്നതും തടയാന്‍ ശ്രമിച്ച മകളെ മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ കേരളം മുഴുവന്‍ കണ്ടതാണ്.

കേരളത്തിന്റെ പൊതുമനസ് ഈ അച്ഛനും മകള്‍ക്കുമൊപ്പമാണ്. ഇവര്‍ക്ക് നീതി ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണ്.

മുഴുവന്‍ തെളിവുകളും കണ്‍മുന്നിലുണ്ടായിരിക്കെ, നിയമം കൈയ്യിലെടുക്കുന്നവരെ ചേര്‍ത്ത് പിടിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.