കൊല്ലം: ബസിൽനിന്നും വീണ വിദ്യാർഥിയെ റോഡിലുപേക്ഷിച്ച് ജീവനക്കാർ പോയ സംഭവത്തിൽ വീഴ്ചയില്ലെന്ന് കെഎസ്ആർടിസി. അപകടമുണ്ടായ ഉടനെ ബസ് നിർത്തിയെന്നും കൊട്ടാരക്കര ഡിപ്പോ ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ രാജു പറഞ്ഞു.
എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ നിഖിലിനാണ് പരിക്കേറ്റത്.
അപകടം ഉണ്ടായ ഉടനെ ബസിന്റെ പിന്നാലെ വന്നവർ വിദ്യാർഥിയെ ആശുപത്രിയിൽ കൊണ്ടു പോയതുകൊണ്ടാണ് ജീവനക്കാർ ഇറങ്ങാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടം വിവരം എഴുകോൺ പോലീസിൽ ജീവനക്കാർ അറിയിച്ചിരുന്നുവെന്നും ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ വ്യക്തമാക്കി.
ബസ് വളവ് തിരിയുന്നതിനിടെ വാതിലില്‍ നില്‍ക്കുകയായിരുന്ന നിഖില്‍ തെറിച്ചുവീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് നിര്‍ത്തിയില്ലെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം വൈകുന്നേരം എഴുകോണ്‍ പെട്രോള്‍ പമ്പിനടുത്തായിട്ടാണ് സംഭവം. കൊട്ടാരക്കര-കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തിരക്കായതിനാല്‍ നിഖിലും സഹപാഠികളും വാതില്‍പ്പടിയില്‍നിന്നാണ് യാത്ര ചെയ്തത്.
പെട്രോള്‍ പമ്പിന് സമീപത്തുള്ള വളവ് തിരിയുന്നതിനിടെ നിഖില്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് സംഭവസ്ഥലത്ത് നിര്‍ത്താതെ ചീരങ്കാവ് ജംഗ്ഷനിലാണ് നിര്‍ത്തിയത്.