കുണ്ടറ: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണത് അറിഞ്ഞിട്ടും വിദ്യാര്‍ഥിയെ വഴിയില്‍ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ബസ് നിര്‍ത്താനോ പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാനോ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശ്രമിച്ചില്ല. വിദ്യാര്‍ഥി പുറത്തേക്കു വീണെന്ന് സഹപാഠികള്‍ പറഞ്ഞിട്ടും ബസ് നിര്‍ത്താതെ പോയി.

ചൊവ്വാഴ്ച വൈകിട്ട് 4.15 നു എഴുകോണ്‍ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം നടന്നത്. എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ സുനില്‍, ഷീന ദമ്പതികളുടെ മകന്‍ നിഖില്‍ സുനിലി (14) നാണ് പരിക്കേറ്റത്. സ്‌കൂള്‍ വിട്ടശേഷം കൊട്ടാരക്കരയില്‍ നിന്നുള്ള കരുനാഗപ്പള്ളി ബസില്‍ തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു അപകടം ഉണ്ടായത്.

ബസില്‍ തിരക്ക് ഉണ്ടായിരുന്നതിനാല്‍ നിഖിലും സുഹൃത്തുക്കളും വാതില്‍പടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് വേഗത്തില്‍ വളവ് തിരിഞ്ഞപ്പോള്‍ നിഖില്‍ വാതില്‍ തുറന്നു പുറത്തേക്കു വീഴുകയായിരുന്നു. വീഴ്ചയില്‍ നിഖിലിന്റെ തലയ്ക്കും മുഖത്തും കാല്‍മുട്ടുകള്‍ക്കും പരിക്കേറ്റു.

നിഖില്‍ ബസിന് പുറത്തേക്ക് വീണെന്ന് പറഞ്ഞിട്ടും ബസ് നിര്‍ത്തിയില്ല. ബഹളം വെച്ചപ്പോള്‍ അരകിലോമീറ്ററോളം മാറി ചീരങ്കാവ് ജംഗ്ഷനില്‍ നിര്‍ത്തി കുട്ടികളെ ഇറക്കി വിട്ടശേഷം ബസ് യാത്ര തുടര്‍ന്നു. നിഖിലിനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. വീട്ടുകാര്‍ പരാതിയുമായി കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിയപ്പോള്‍ സംഭവത്തെ പറ്റി അറിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.