തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) പണം നിക്ഷേപിക്കുന്നതിൽ നിന്ന് പൊതുമേഖലാ ബാങ്കുകളെ വിലക്കി റിസർവ് ബാങ്ക്. കിഫ്ബിയുടെ കടം കേരളത്തിന്റേതായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ കുറയ്ക്കുന്ന കേന്ദ്ര ഇടപെടലിന്റെ തുടർച്ചയാണിതെന്നാണ് വിലയിരുത്തൽ. തനത് വരുമാനമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾക്കു ബാങ്കുകൾ പണം അനുവദിക്കരുതെന്നു വ്യവസ്ഥയുണ്ട്. ഇതു ബാധകമാക്കിയാണ് കിഫ്ബി പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിൽ നിന്നു റിസർവ് ബാങ്ക് പൊതുമേഖലാ ബാങ്കുകളെ തടഞ്ഞത്. അനുവദിക്കുന്ന പണം തിരിച്ചടയ്ക്കാനാവശ്യമായ സ്വന്തമായ വരുമാനം കിഫ്ബിക്ക് ഇല്ലെന്നാണ് റിസർവ് ബാങ്ക് നിലപാട്.
തുടർന്ന് കിഫ്ബിയുടെ കുറെയേറെ പദ്ധതികൾ പ്രതിസന്ധിയിലായി. പൊതുമേഖലാ ബാങ്കുകൾ പിന്മാറിയ പദ്ധതികളിലേക്ക് കേന്ദ്ര നിയന്ത്രണത്തിലുള്ളതടക്കം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം തേടാനുള്ള ശ്രമത്തിലാണ് കിഫ്ബി അധികൃതർ. എന്നാൽ, കിഫ്ബി അഡീഷണൽ സിഇഒയും റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറിയുമായ സത്യജിത് രാജൻ ഉൾപ്പെടെയുള്ളവരെ ഇതിനായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണത്തിനു തയാറായില്ല.
കിഫ്ബിക്ക് സർക്കാർ നൽകുന്നതല്ലാതെ വരുമാനമുണ്ടെന്നു ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക് വിശദീകരിച്ചിരുന്നു. 25 ശതമാനം അടങ്കൽ വരുന്ന പ്രോജക്ടുകൾ മുതലും പലിശയും തിരിച്ചടയ്ക്കുന്ന വരുമാനദായകമായ പ്രോജക്ടുകളാണ്. പെട്രോകെമിക്കൽ പാർക്കിനു വേണ്ടി കൊടുത്ത വായ്പയിൽ 405 കോടി രൂപ മുതലും പലിശയുമായി കിഫ്ബിക്ക് തിരികെ ലഭിച്ചെന്ന് അദ്ദേഹം കഴിഞ്ഞവർഷം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട്, മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി കിഫ്ബി സ്വന്തമായി വരുമാനമില്ലാത്ത സ്ഥാപനമാണെന്ന വാദം തെറ്റാണെന്നായിരുന്നു തോമസ് ഐസക് സ്ഥാപിച്ചത്.
കിഫ്ബിയുടെ 2,150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചിരുന്നു. മസാല ബോണ്ടിന്റെ പേരിലുള്ള ഇഡി അന്വേഷണത്തിനെതിരേ കിഫ്ബിയുടെ ഹർജി ഹൈക്കോടതിയിലാണ്. റിസർവ് ബാങ്ക് അനുമതിയോടെയായിരുന്നു ബോണ്ട് സമാഹരണം. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്ന രീതിയാണ് മസാല ബോണ്ട്.