വെസ്റ്റ് മിഡ്‌ലാന്‍ഡ്‌: യുകെയില്‍ ഹിന്ദു ക്ഷേത്രത്തിന് പുറത്ത് മുസ്ലിം സമുദായക്കാരെന്ന് ആരോപിക്കപ്പെടുന്നവരുടെ പ്രതിഷേധം. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡിലെ സ്മെത്വിക്ക് പട്ടണത്തിലുള്ള ക്ഷേത്രത്തിന് പുറത്താണ് മുസ്ലിം സമുദായത്തിലുള്ളവരെന്ന് സംശയിക്കുന്ന 200ഓളം പേരെത്തി പ്രതിഷേധിച്ചത്. സ്പോണ്‍ ലെയ്‌നിലെ ദുര്‍ഗാഭവന്‍ ഹിന്ദു സെന്ററിലേക്ക് ഒരു കൂട്ടം ആളുകള്‍ മാര്‍ച്ച് ചെയ്യുന്നതായും അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നതായും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളില്‍ കാണാം.

അപ്ന മുസ്ലിംസ് എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടാണ് ചൊവ്വാഴ്ച്ച ദുര്‍ഗാഭവന്‍ ക്ഷേത്രത്തിന് പുറത്ത് ‘സമാധാനപരമായ പ്രതിഷേധത്തിന്’ ആഹ്വാനം ചെയ്തതെന്ന് ബര്‍മിംഗ്ഹാം വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഗസ്റ്റ് 28 ന് ദുബായില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് ശേഷം ലെസ്റ്ററില്‍ ഹിന്ദു-മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള വിവിധ വീഡിയോകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും പിന്നാലെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്.ലെസ്റ്ററില്‍ കറുത്ത വസ്ത്രം ധരിച്ച അജ്ഞാതര്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സമൂഹത്തിന് നേരെയുള്ള അക്രമത്തെയും ഹിന്ദു മതചിഹ്നങ്ങള്‍ നശിപ്പിക്കുന്നതിനെയും അപലപിച്ച് തിങ്കളാഴ്ച ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവന ഇറക്കിയിരുന്നു.ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഉടനടി നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തില്‍ പങ്കെടുത്തതിന് ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ലെസ്റ്റര്‍ഷയര്‍ പോലീസ് അറിയിച്ചു