അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസമാണ് താരാ ചന്ദ് ഹോസ്റ്റല്‍ റൂമിലെ സീലിങ്ഫാനില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ആത്മഹത്യാവിവരം അറിഞ്ഞതോടെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ പരിസരത്ത് തടിച്ചുകൂടി. ഫീസ് വര്‍ദ്ധനവിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു.  

അതേസമയം മരിച്ച വിദ്യാര്‍ഥി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതല്ലെന്നും അനധികൃതമായി ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു എന്നും യൂണിവേഴ്‌സിറ്റി പി ആര്‍ ഒ ജയ കപൂര്‍ പറഞ്ഞു. ഫീസ് വര്‍ദ്ധനവുമായി ഇതിനു ബന്ധമില്ലെന്നും കൂട്ടിച്ചേര്‍ത്തു. എസ്.പി സന്തോഷ് കുമാര്‍ മീനയും മരണപ്പെട്ട വിദ്യാര്‍ഥി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതല്ലെന്ന് സാക്ഷ്യപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു