ശ്രീപെരുമ്പത്തൂര്‍: തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ഡിഎംകെ വാര്‍ഡ് അംഗത്തെ യുവതി വെട്ടിക്കൊലപ്പെടുത്തി. 31കാരനായ സതീഷാണ് കൊല്ലപ്പെട്ടത്. വാര്‍ഡുകളിലെ അനധികൃത മദ്യം വില്‍പ്പന വിലക്കിയതിന് പിന്നാലെ യുവതി സതീഷിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ എസ്തര്‍ എന്ന ലോകേശ്വരി ഒളിവിലാണ്. ഇവക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങി വീട്ടില്‍ അനധികൃതമായി വില്‍ക്കുന്നതായിരുന്നു എസ്തറിന്റെ രീതി. സംഭവം അറിഞ്ഞ സതീഷ് എസ്തറിനെതിരെ പോലീസില്‍ പരാതി നല്‍കി. തന്റെ വാര്‍ഡുകളില്‍ മദ്യം വില്‍ക്കുന്നത് ഇയാള്‍ തടയുകയും ചെയ്തു. തുടര്‍ന്ന് ഒത്തുതീര്‍പ്പിനായി സതീഷിനെ വീട്ടിലേക്ക് ക്ഷണിച്ച പ്രതി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യുവാവിന്റെ തലയില്‍ ഗുരുതരമായി പരിക്കേറ്റു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം പ്രതി മൃതദേഹം വീടിന് പുറത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹവും എസ്തറിന്റെ വീടിനുള്ളില്‍ രക്തം തളംകെട്ടിക്കിടക്കുന്നതും പൊലീസ് കണ്ടെത്തി. സോമംഗലം പോലീസ് എസ്തറിനായി തിരച്ചില്‍ തുടരുകയാണ്.