ഏഴു പതിറ്റാണ്ടോളം ബ്രിട്ടന്റെ ഭരണസാരഥ്യത്തില്‍ തുടര്‍ന്ന രാജ്ഞിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലെ ചടങ്ങുകള്‍ക്കുശേഷം വെല്ലിംഗ്ടണ്‍ ആര്‍ച്ചിലെ കിംഗ് ജോര്‍ജ് ആറാമന്‍ ചാപ്പലിലേക്കു നീങ്ങുന്പോള്‍ ലണ്ടന്‍ നഗരം നിശബ്ദമായി രാജ്ഞിക്കു വിടചൊല്ലി.
മൂവായിരത്തോളം ഭടന്മാര് അകന്പടി സേവിച്ച വിലാപയാത്ര നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളെ സ്പര്‍ശിച്ചാണ് ചാപ്പലിലേക്കു കൊണ്ടുവന്നത്.
രാജ്ഞിയുടെ വിവാഹവും കിരീടധാരണവും നടന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയിലെ അന്ത്യോപചാരചടങ്ങുകളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉള്‍പ്പെടെ അഞ്ഞൂറോളം ലോകനേതാക്കള്‍ പങ്കെടുത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങി ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിമാര്‍ വരെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയില്‍നിന്നു വെല്ലിംഗ്ടണ്‍ ആര്‍ക്കിലെ വിന്‍ഡ്സര്‍ ചാപ്പലിലേക്കുള്ള വിലാപയാത്രയില്‍ ചാള്‍സ് മൂന്നാമന് രാജാവും മുതിര്‍ന്ന രാജകുടുംബാംഗങ്ങളും പേടകത്തെ അനുഗമിച്ചു.
ഹൈഡ്പാര്‍ക്കില്‍ ആചാരവെടികളും ഒരോ മിനിറ്റിന്റെ ഇടവേളകളില്‍ ബിഗ്ബെന്‍ മുഴങ്ങുന്നതിന്റെ തേങ്ങലുകളും ഒഴിച്ചാല്‍ നഗരം പൂര്‍ണനിശബ്ദതയിലായിരുന്നു. രാജ്ഞിയുടെ അന്ത്യയാത്രയില്‍ നിരത്തിനിരുപുറവുംനിന്ന് പതിനായിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ബ്രിട്ടീഷ് സമയം ഇന്നലെ രാത്രി ഏഴരയോടെയാണ് സെന്റ്ജോര്‍ജ് ചാപ്പലിലെ അന്ത്യകര്‍മങ്ങള്‍ തുടങ്ങിയത്. തിരച്ചും സ്വകാര്യമായി നടത്തുന്ന ചടങ്ങുകളില്‍ രാജാവും ഏതാനും രാജകുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുക. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെയാണു എലിസബത്ത് രാജ്ഞിയുടെ മൃതദേഹവും സംസ്കരിക്കുക.