പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരാൻ ആഗ്രഹമുള്ളവർക്ക് പോകാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥ്. ”ബി.ജെ.പിയിൽ ചേരാൻ ആഗ്രഹമുള്ളവർക്ക് പോകാം. ഞങ്ങൾ ആരെയും തടഞ്ഞുനിർത്തില്ല. കോൺഗ്രസ് നേതാക്കൾക്ക് പാർട്ടി വിട്ട് ബി.ജെ.പിക്കൊപ്പം ചേരണമെങ്കിൽ അങ്ങനെയാകാം. വേണമെങ്കിൽ ഞാനെന്റെ സ്വന്തം കാറിൽ അവരെ ബി.ജെ.പിയുടെ ഓഫിസിലെത്തിക്കാം. പാർട്ടി വിട്ടുപോകുന്നതിൽ നിന്ന് ആരെയും തടയില്ല”-മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ കമൽ നാഥ് വ്യക്തമാക്കി.

ചിലർ വിട്ടുപോകുന്നതോടെ കോൺഗ്രസ് ഇല്ലാതാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? സമ്മർദ്ദം കാരണമല്ല, സ്വന്തം താൽപര്യപ്രകാരമാണ് ആളുകൾ ഓരോ കാര്യങ്ങളും ചെയ്യുന്നത്-കമൽനാഥ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞാഴ്ച ഗോവയിൽ എട്ടു കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നിരുന്നു. മാസങ്ങൾക്കു മുമ്പ് മുതിന്ന നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവർ കോൺഗ്രസിൽ നിന്ന് രാജി​വെച്ചിരുന്നു.