ന്യൂഡല്‍ഹി: മദ്രസകളും അലിഗഢ് സര്‍വകലാശാലയും പൊളിക്കാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ വിവാദ പ്രഭാഷകന്‍ യതി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസ്. ‘മദ്രസ പോലെ ഒരു സ്ഥാപനം ഉണ്ടാകരുത്. ചൈന ചെയ്യുന്നത് പോലെ എല്ലാ മദ്രസകളും വെടിമരുന്ന് ഉപയോഗിച്ച് തകര്‍ക്കണം. എല്ലാ മദ്രസ വിദ്യാര്‍ത്ഥികളെയും ക്യാമ്പുകളിലേക്ക് അയയ്ക്കണം. അങ്ങനെ അവരുടെ തലച്ചോറില്‍ നിന്ന് ഖുറാന്‍ എന്ന വൈറസ് നീക്കം ചെയ്യണം’- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മദ്രസകളെപ്പോലെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയും (എഎംയു) പൊട്ടിത്തെറിക്കണമെന്നും അതിലെ വിദ്യാര്‍ത്ഥികളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കണമെന്നും അവരുടെ തലച്ചോറിന് ചികിത്സ നല്‍കണമെന്നും യതി നരസിംഹാനന്ദ പറഞ്ഞു.

ഞായറാഴ്ച അലിഗഢില്‍ ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രസ്താവന. യുപി സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത മദ്രസകളുടെ സര്‍വേയെക്കുറിച്ച് സംസാരിക്കുന്നതിനിടെ സര്‍വകലാശാലയും മദ്രസകളും പൊളിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. വിദ്വേഷ പ്രസംഗത്തിന് യതി നരസിംഹാനന്ദിനെതിരെ കേസെടുക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഹരിദ്വാര്‍ വിദ്വേഷ പ്രസംഗക്കേസില്‍ അദ്ദേഹം അറസ്റ്റിലായിരുന്നു.

മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് അടുത്തിടെ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തിരുന്നു. ഒരു കോടി ഹിന്ദുക്കളുടെ കൊലപാതകത്തിന് ഉത്തരവാദി മഹാത്മാഗാന്ധിയാണെന്ന പ്രസ്താവനയാണ് അന്ന് കേസിലേക്ക് നയിച്ചത്. വിവാദ പ്രസ്താവനയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.