തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പുതിയ നീക്കങ്ങളുമായി ശ്രീറാം വെങ്കിട്ടരാമൻ. കേസിൽ നിന്ന് ഒഴിവാകാൻ വിടുതല്‍ ഹര്‍ജിയുമായാണ് ശ്രീറാം രംഗത്തെത്തിയിരിക്കുന്നത്. അന്ന് അപകടം നടന്ന സമയത്ത് താൻ മദ്യപിച്ച് വാഹനോടിച്ചു എന്നുളളതിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ശ്രീറാം കോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയെയാണ് ശ്രീറാം വെങ്കിട്ടരാമൻ സമീപിച്ചത്. തനിക്കെതിരെ വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നും ശ്രീറാം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം രംഗത്തെത്തിയത്. 

കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കുകയാണ്. അതിനിടയിലാണ് ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ രംഗത്തെത്തിയതും. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ താന്‍ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫ ഹർജിയിൽ ആവശ്യപ്പെടുന്നത്. 

വഫയുടെ ഹർജിക്ക് എതിരെ പ്രോസിക്യൂഷൻ രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ ഗൂഡാലോചനയില്‍ പങ്കുള്ള വഫയുടെ ഹര്‍ജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. അതേസമയം നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബഷീറിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബഷീറിൻ്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം. പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നുമാണ് ബഷീറിൻ്റെ കുടുംബം ആവശ്യപ്പെടുന്നത്. 

പ്രോസിക്യൂഷനെതിരെയും ബഷീറിൻ്റെ കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നിരിക്കെ പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ യാതൊരു അന്വേഷണത്തിനും സാധ്യതയില്ലെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് പ്രതിയെ സഹായിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ ബഷീറിൻ്റെ സഹോദരന്‍ ചൂണ്ടിക്കാട്ടുന്നു. 

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ജോലി കഴിഞ്ഞ് ബൈക്കില്‍ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിനെ മദ്യലഹരിയില്‍ അമിതവേഗതയില്‍ കാറോടിച്ച് വന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുതെറിപ്പിച്ചത്.തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപമായിരുന്നു സംഭവം. കാറില്‍ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു. 

കേസ് നടന്നുകൊണ്ടിരിക്കേ തന്നെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. സമൂഹ പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. തുടർന്ന് ശ്രീറാമിനെ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുകയായിരുന്നു.