കൊച്ചി: ആറ് വയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. എറണാകുളം കോതമംഗലത്ത് വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശ് സ്വദേശിയായ ഷദാബാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. മൂന്നാഴ്ച മുമ്പാണ് സംഭവം. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഷദാബ് കേരളം വിട്ടിരുന്നു. അതേസമയം, വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ ഇന്നലെ അറസ്റ്റിലായിരുന്നു.

നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ (55) ആണ് ബത്തേരി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. മോശമായി പെരുമാറുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്‌തെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് പോക്സോ നിയമപ്രകാരം കഴിഞ്ഞ ദിവസം അബ്ദുള്ള മുസ്ല്യാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.  

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അധ്യാപകന്‍ മറ്റു പെണ്‍കുട്ടികളെ സമാനരീതിയില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിങ് നടത്തിയേക്കും. ഇതിനിടെ അടിമാലി ഇടുക്കിയിലും പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.  

അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ്  പിടിയിലായത്. പെണ്‍കുട്ടിയെ തന്‍റെ വീട്ടിൽ വിളിച്ചു വരുത്തി യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി വിവരം ബന്ധുക്കളോട് പറഞ്ഞതോയൊണ് സംഭവം പുറത്തായത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍‌ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.