ഏഴു പതിറ്റാണ്ട് ഭരണാധിപയായിരുന്ന എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടീഷ് ജനത ഇന്ന് വിടയേകും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ആരംഭിക്കും. തുടർന്ന് രാത്രി പന്ത്രണ്ടിന്(ഇന്ത്യൻ സമയം) വിൻഡ്സർ കൊട്ടാരത്തിലെ ചാപ്പലിൽ ഭൗതികശരീരം അടക്കം ചെയ്യും. ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെയാണു രാജ്ഞി അന്ത്യവിശ്രമം കൊള്ളുക.
ലോകമെന്പാടുമുള്ള ഭരണത്തലവന്മാർ സംസ്കാരച്ചടങ്ങിനെത്തുമെന്നാണു റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്ററിലെ പൊതുദർശനചടങ്ങിൽ പതിനായിരങ്ങൾ മണിക്കൂറുകളോളം ക്യൂ നിന്നാണ് രാജ്ഞിക്ക് ആദരം അർപ്പിച്ചത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ശനിയാഴ്ച വൈകുന്നേരം ബ്രിട്ടനിലെത്തിയിരുന്നു. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാജ്ഞിക്ക് അന്ത്യാഞ്ജലിയർപ്പിച്ച രാഷ്ട്രപതി, സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനായി ലണ്ടനിൽ തുടരുകയാണ്.
ലണ്ടൻ നഗര ഹൃദയത്തിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ
ദിവസങ്ങളായി നടന്നുവരുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11.00 നു അവസാനിക്കും. തുടർന്ന്
ആചാരപരമായ വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ അബ്ബെയിലേക്ക്
കൊണ്ടുവരും.
1953 ൽ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിൻസ്റ്റർ അബ്ബെ. രാഷ്ട്രത്തലവന്മാരും
യൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികൾ ഇവിടെ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കും. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചു മണിയോടെ വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടൺ ആർച്ചിൽ എത്തിക്കും. രാത്രി പന്ത്രണ്ടു മണിക്ക് രാജകുടുംബാംഗങ്ങൾ മാത്രമുള്ള ചടങ്ങിൽ മൃതദേഹം. സെന്റ് ജോർജ് ചാപ്പലിൽ സംസ്കരിക്കും.സെപ്തംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്.