തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ പിൻവലിക്കാന്‍ തീരുമാനിച്ച് സർക്കാർ. ഇക്കാര്യത്തിൽ  അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം ചേരുന്നതാണ്. ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍ പിൻവലിക്കാനാണ് നീക്കം.

കേരള സർക്കാർ പാസാക്കിയ പകർച്ചാ വ്യാധി നിയന്ത്രണ നിയമം പ്രകാരം 2 വർഷത്തിനിടെ 7 ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയത്.  മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതൽ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ വരെ പിഴ പൊലീസ് ഈടാക്കിയത്. നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴയും ഈടാക്കി. പിഴടയക്കാത്തവരുടെയും ഗൗരവമായ കുറ്റകൃത്യം ചെയ്തവർക്കുമെതിരായ തുടർ നടപടികള്‍ പൊലീസ് കോടതിയിലേക്ക് വിട്ടു. പല കേസിലും കുറ്റപത്രം സമർപ്പിച്ചു, ചില കേസുകളിൽ അന്വേഷണം തുടരുകയാണ്. 

ഇതിനിടെയാണ് സംസ്ഥാന സർക്കാരിന്‍റെ നിർണായക തീരുമാനം. കോടതികളിൽ കേസുകള്‍ പെരുകിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകള്‍ പരിശോധിച്ച് തീരുമാനിക്കാൻ കേന്ദ്രവും നിർദ്ദേശം നൽകി. ഇതനുസരിച്ച് കേസുകള്‍ പിൻവലിക്കാനുള്ള നടപടികള്‍ ആരംഭിക്കാൻ ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. ഓരോ കേസും പരിശോധിച്ച് പിൻവലിക്കാവുന്ന കേസുകളുടെ വിവരം നൽകാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

നിയന്ത്രണം ലംഘിച്ച് കടകൾ തുറന്ന് ആള്‍ക്കൂട്ടമുണ്ടാക്കിയതും, പൊതു ചടങ്ങുകളും ജാഥയും നടത്തിയതും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന അക്രമ സംഭവങ്ങള്‍ നടന്നുതുമടക്കം ഗൗരവമേറിയ കേസുകള്‍ പിൻവലിക്കില്ല. പെറ്റിക്കേസുകളാകും പിൻവലിക്കുക. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരിൽ നിന്നും 35 കോടിലധികം രൂപയാണ് ഇതിനോടകം ഖജനാവിലേക്കെത്തിയത്.