കൊച്ചി: അവതാളത്തിലാകുന്ന ധനസ്ഥിതി മെച്ചപ്പെടുത്താനും നികുതി ഇതര വരുമാന സ്രോതസുകൾ കണ്ടെത്താനും ലക്ഷ്യമിട്ട് കേരള സർക്കാരും ആസ്തി വിറ്റഴിക്കൽ നടപടികൾ ആലോചിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ആസ്തികൾ സ്വകാര്യ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് ദീർഘകാല പാട്ടത്തിന് നൽകി വരുമാനം നേടാനുള്ള സാധ്യതകളാണ് ആലോചിക്കുന്നത്. കിഫ്ബി വഴി ധനസഹായം നൽകിയ അടിസ്ഥാനസൗകര്യ വികസന സ്ഥാപനങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുകയാണു ലക്ഷ്യം.
ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കെ ഫോണിന്റെ ആസ്തികൾ വിറ്റഴിക്കാൻ രാജ്യത്തെ മുൻനിര സ്വകാര്യ ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയുമായി പ്രാരംഭ ചർച്ചകൾക്ക് തുടക്കമിട്ടു. കുറഞ്ഞ ചെലവിൽ ദുർബല വിഭാഗങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ആരംഭിച്ച കമ്പനിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (കെ ഫോൺ).
ഏകദേശം 1,600 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 85 ശതമാനം ഒപ്റ്റിക് ഫൈബർ ശൃംഖലയും സ്ഥാപിച്ചുകഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് കെ ഫോണിന്റെ പ്രാഥമിക പരിഗണന. സംസ്ഥാന വൈദ്യുതി ബോർഡിന്റെയും ഐടി ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെയും സംയുക്ത സംരംഭമാണ് കെ ഫോൺ.
കേരള ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ ഫണ്ടിൽ (കിഫ്ബി) നിന്നും വായ്പയായി ലഭിച്ച 1,100 കോടി രൂപ ഉപയോഗിച്ചാണ് 30,000 കിലോമീറ്റർ ഡാറ്റ വിതരണ കേബിൾ ഇട്ടിട്ടുള്ളത്. സൗജന്യ കണക്ഷനുകൾ നൽകിയതിനു ശേഷമുള്ള ഈ കേബിൾ ശൃംഖലയുടെ ശേഷി ഉപയോഗിക്കാനാണ് സ്വകാര്യമേഖലാ പങ്കാളിത്തം തേടുന്നത്. കേരളത്തിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയയുമായി മത്സരിക്കാനൊരുങ്ങുന്ന റിലയൻസ് ജിയോയും എയർടെല്ലും പദ്ധതിയിൽ ഏറെ താത്പര്യം പ്രകടിപ്പിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
കേബിൾ ശൃംഖലയുടെ 50 ശതമാനം സ്വകാര്യ ടെലികോം കമ്പനികൾക്കും കേബിൾ സ്ഥാപനങ്ങൾക്കും പാട്ടത്തിനു നൽകി വരുമാനം നേടാനാണ് കെ ഫോൺ ലക്ഷ്യമിടുന്നത്. 3 വർഷത്തിനുള്ളിൽ കിഫ്ബിയിൽ നിന്നും ലഭിച്ച വായ്പയുടെ പലിശ ഇനത്തിൽ പ്രതിവർഷം കെ ഫോൺ 100 കോടി രൂപ തിരിച്ചടയ്ക്കേണ്ടി വരും. കൂടാതെ വിവിധ ഫീസുകളും ശമ്പളവും മറ്റു ചെലവുകളുമായി 150 കോടി രൂപ കൂടി വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ആസ്തിയിൽ ഒരു ഭാഗം വിറ്റഴിക്കാതെ ഈ തുക കണ്ടെത്താനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്.
പൊതുമേഖലാ കമ്പനികളുടെ ഓഹരി വിൽപ്പനയും ആസ്തി വിറ്റഴിക്കലും വഴി അധികവരുമാനം നേടുന്ന സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം പ്രഖ്യാപിച്ച വൻ പാക്കെജിൽ ഒരു ഭാഗം ലഭിക്കാൻ പുതിയ നടപടി കേരളത്തിനു സഹായമാകുമെന്ന് ധനവകുപ്പിലെ ഉന്നതർ വിലയിരുത്തുന്നു.