ഇറാനില്‍ ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്തതിന് മതമൗലികവാദികള്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. രാജ്യത്തിന്റെ ഹിജാബ് ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് 22 കാരിയായ മഹ്സ അമിനിയെ സദാചാര പോലീസ് ചമഞ്ഞവര്‍ കൊലപ്പെടുത്തിയത്. മഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ വനിതകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഹിജാബ് ഊരിയായിരുന്നു ഇവരുടെ പ്രതിഷേധം. 

സെപ്റ്റംബര്‍ 17 ശനിയാഴ്ചയാണ് മഹ്‌സ അമിനി മരണപ്പെടുന്നത്. തുടര്‍ന്നു നടന്ന ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പടിഞ്ഞാറന്‍ ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ചിലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രതിഷേധിച്ചു. സ്വേച്ഛാധിപതിയെ കൊല്ലണം എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. നിരവധി പുരുഷന്മാരും ഇതില്‍ പങ്കുചേര്‍ന്നു. പ്രതിഷേധിക്കാരെ നിയന്ത്രിക്കാനാകാതെ വന്നതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആയിരക്കണക്കിന് ആളുകളാണ് ഭരണകൂടത്തിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തത്. 

മഹ്സയുടെ കൊലപാതകത്തില്‍ സമൂഹമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹിജാബ് ഊരുന്നത് ഇറാനില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇറാന്‍ ഭരണകൂടത്തിന്റെ ഇത്തരം തീവ്ര നിയമങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ളവര്‍ പ്രതിഷേധിക്കണമെന്ന് പ്രമുഖര്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ സെപ്തംബര്‍ 13 നായിരുന്നു സംഭവം. ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്ക്കായാണ് ടെഹ്‌റാനിലെത്തിയത്. യുവതിയുടെ വേഷത്തില്‍ പ്രകോപിതരായ മതമൗലികവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദ്രത്തിലെത്തിച്ചാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സഹോദരനെയും സംഘം ക്രൂരമായി ആക്രമിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മഹ്സ മരിച്ചത്.

പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ആവശ്യത്തെത്തുടര്‍ന്ന് മഹ്സ അമിനിയുടെ മരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമിനിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും അസുഖം മൂലമുള്ള മരണമാണ് സംഭവിച്ചിരിക്കുന്നതെനന്നും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നുമാണ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.