കോട്ടയം: നാട്ടകം മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പുലര്‍ച്ചെ എഴുന്നേറ്റ ഇളയ മകനാണ് അമ്മയും ജ്യേഷ്ഠനും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലും സുഭാഷിന്റെ മൃതദേഹം ഇദ്ദേഹത്തിന്റെ മുറിയിലുമായിരുന്നു.

മരിച്ച രാജമ്മ ഏറെ നാളായി രോഗബാധിതയായിരുന്നു. സുഭാഷ് സ്ഥിരം മദ്യപാനിയായിരുന്നതായും പോലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയോടെ എഴുന്നേറ്റ രാജമ്മയുടെ ഇളയ മകന്‍ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. ഇതേത്തുടര്‍ന്ന് മധു സുഭാഷിന്റെ മുറിയിലെത്തി വിളിച്ചെങ്കിലും ഇയാള്‍ക്കും അനക്കമുണ്ടായിരുന്നില്ല.

തുടര്‍ന്ന് മധു വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയില്‍ രണ്ടുപേരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ക്കുശേഷം ആശുപത്രിയിലേക്കു മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. അസ്വഭാവിക മരണത്തില്‍ പോലീസ് കേസെടുത്തു.