കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര തിരുനട തുറന്ന് ദീപങ്ങൾ തെളിച്ചു.

തുടർന്ന് ഉപദേവതാ ക്ഷേത്രനടകളും തുറന്നു. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. അയ്യപ്പ സ്വാമിയുടെ തിരുനടയിൽ നിന്ന് താക്കോൽ വാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്രനടയും തുറന്നു.

കന്നി ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും. 5.30ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.

കന്നി ഒന്നിനും രണ്ടിനും ലക്ഷാർച്ചന നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 17 മുതൽ 21 വരെ ഉണ്ടായിരിക്കും.

നട തുറന്ന ദിവസം ഭക്തജന തിരക്കും ഉണ്ടായിരുന്നു. 21-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.