മുംബൈ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് മുംബൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. സിയോൺ മേഖലയിൽ ജനജീവിതം താറുമാറായി. അതിനിടെ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുംബൈയിലും അതിനോട് ചേർന്നുള്ള പൂനെ, താനെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ ‘യെല്ലോ’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാപകമായ മഴയുടെ പ്രവചനം കണക്കിലെടുത്ത് റായ്ഗഡ്, രത്നഗിരി, സത്താറ എന്നിവിടങ്ങളിൽ ‘ഓറഞ്ച്’ അലർട്ട് തുടരും. മഹാരാഷ്ട്ര സ്റ്റേറ്റ് ഡിസാസ്റ്റർ സിറ്റുവേഷൻ റിപ്പോർട്ട് ഇൻഡക്‌സ് പ്രകാരം, ജൂൺ 1 മുതൽ ഓഗസ്റ്റ് 12 വരെ മഹാരാഷ്ട്രയിൽ മഴയിലും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളിലും ആകെ 120 ജീവനുകൾ നഷ്ടപ്പെട്ടു. 95 പേർക്ക് പരിക്കേറ്റു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകൾ പ്രകാരം ഓഗസ്റ്റ് 11 വരെ 804.5 മില്ലിമീറ്റർ മഴയാണ് തീരദേശത്ത് ലഭിച്ചത്. പൂനെ, സത്താറ, സോലാപൂർ, നാസിക്, ജൽഗാവ്, അഹമ്മദ്‌നഗർ, ബീഡ്, ലാത്തൂർ, വാഷിം, യവത്മാൽ, ധൂലെ, ജൽന, അകോല, ഭണ്ഡാര, ബുൽധാന, നാഗ്പൂർ, നന്ദുർബാർ, മുംബൈ സബ്, പാൽഘർ, താനെ, നന്ദേഡ്, അമരാവതി, വാർധ, രത്നഗിരി, സിന്ധുദുർഗ്, ഗഡ്ചിറോളി, സാംഗ്ലി, ചന്ദ്രപൂർ എന്നിവയുൾപ്പെടെ 28 ജില്ലകളെ കനത്ത മഴ ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.