കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ലോകായുക്ത, സര്‍വ്വകലാശാല ഭേദഗതി നിയമങ്ങള്‍ അംഗീകാരം നല്‍കും മുമ്പ് വിശദമായി പരിശോധിക്കാന്‍ ഗവര്‍ണ്ണര്‍. ഇതുവരെ ഇവ ഗവര്‍ണ്ണറുടെ അംഗീകാരത്തിന് അയച്ചില്ലങ്കിലും, തിങ്കളാഴ്ചയോടെ എത്തുമെന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്ന് ഇവക്ക് ഗവര്‍ണ്ണര്‍ നല്‍കേണ്ട അംഗീകാരം വൈകാന്‍ സാധ്യതയുണ്ട്.

ഓണം അവധി ഇടക്കുവന്നതിനാല്‍ ഗവര്‍ണ്ണര്‍ക്കയക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ അതത് വകുപ്പുകളില്‍ പൂര്‍ത്തിയാക്കി വരുന്നേയുള്ളൂ. ഇവ ഇനി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ ശേഷമാകും അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് നല്‍കുക. വിശദമായ പരിശോധനക്ക് ശേഷമെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഇവക്ക് അനുവാദം നല്‍കാനിടയുള്ളൂവെന്നാണ് രാജ്ഭവനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പുതിയ നിയമങ്ങള്‍ക്ക് ഭരണഘടനാപരമായ സാധുതയുണ്ടോ എന്ന് വിലയിരുത്തിയ ശേഷമാകും ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കുന്നത്. നിയമങ്ങള്‍ പിടിച്ചുവെക്കാനും സര്‍ക്കാരിലേക്ക് തിരികെ അയക്കാനും രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കുന്നതിനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.

ഗവര്‍ണ്ണര്‍ക്ക് ലഭിക്കുന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ തിരുമാനം ഉണ്ടാവുക. . ഗവര്‍ണര്‍ ആകട്ടെ സന്ദര്‍ശനത്തിനായി അട്ടപ്പാടിയിലേക്ക് പോകുകയാണ്. നേരത്തെ നിശ്ചയിച്ചതാണ് യാത്രഎന്നാണ് രാജ്ഭവന്‍ അറിയിക്കുന്നത്. 17 ന് മാത്രമെ ആരിഫ് മുഹമ്മദ്ഖാന്‍ തിരുവനന്തപുരത്ത് എത്തുകയുള്ളൂ. അതേസമയം ഓണം വാരത്തിന്റെ സമാപനഘോഷയാത്രയിലേക്ക് സര്‍ക്കാര്‍ ഗവര്‍ണരെ ഔദ്യോഗികമായി ക്ഷണിച്ചില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ടൂറിസം മന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിക്കുകയാണ് സാധാരണയുള്ള പതിവ്‌.