നടൻ ബാലയുമായി ബന്ധപ്പെട്ട ഒരു ഓർമ പങ്കുവയ്ക്കുന്ന ടിനി ടോമിന്റെയും രമേഷ് പിഷാരടിയുടെയും വീഡിയോ വൈറലായിരുന്നു. ബാല സംവിധാനം ചെയ്ത ഒരു സിനിമയിലേക്ക് ടിനിയെ അഭിനയിക്കാൻ വിളിച്ചതുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു അത്. ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു ടിനി സംഭവം വിവരിച്ചത്. പിന്തുണയുമായി രമേഷ് പിഷാരടിയും ടിനിക്കൊപ്പമുണ്ടായിരുന്നു. ഇത് വൈറലായതിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറഞ്ഞു. ഒടുവിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. ഒരു ചാനൽ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിൽ തനിക്ക് വലിയ സന്തോഷം തോന്നുന്നില്ലെന്നും നേരിൽ കണ്ടാൽ ടിനിടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും ബാല പറഞ്ഞു.

എനിക്ക് അത്ര സന്തോഷമൊന്നുമില്ല. ശരിക്കും നേരിട്ട് കണ്ടാൽ കൊല്ലാനുള്ള ദേഷ്യമുണ്ട്. എയർപോർട്ട് മുതൽ എല്ലായിടത്തും ആളുകൾ ലൈം ടീയെ കുറിച്ചാണ് സംസാരിക്കുന്നത്. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോൾ ട്രീറ്റ്മെന്റ് ചെയ്യുകയാണ്. ടിനി എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. 

‘ടിനിയേക്കാൾ രമേഷ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങൾ കള്ളത്തരം പറയുകയാണെന്ന്. അപ്പോൾ പിഷാരടി സത്യമെന്ന പോലെ റിയാക്ഷൻ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മർഡർ പ്ലാൻ ഞാൻ വിടില്ല.

ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതൽ ആളുകൾ എന്നെയാണ് സൈബർ ആക്രമണം നടത്തുന്നത്. ഇവിടെ ഇരുന്നു കാണുമ്പോൾ ചിലപ്പോൾ മനസിലാകില്ല. സത്യത്തിൽ എല്ലാവർക്കും സൈബർ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയിൽ തന്നെ നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്.

ഇപ്പോൾ ഞാൻ ഫേസ്ബുക്കിൽ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറഞ്ഞാൽ എനിക്ക് തിരിച്ചുകിട്ടാൻ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോൻ, ഉണ്ണി മുകുന്ദൻ, ലൈം ടീ എന്നായിരിക്കും. അതിനെക്കാളും നല്ലത് ഞാൻ ചെന്നൈയിലായിരിക്കുന്നതാണ്. എന്റെ ഓണം നശിപ്പിച്ച ടിനി ടോമിന് വളരെ വളരെ നന്ദി. ഞാൻ അടുത്ത കൊല്ലം ടിനി ചെയ്തത് പോലെ പോലെ മിമിക്രി കാണിച്ച് നിങ്ങളുടെ ഓണം ഞാൻ കുളമാക്കും- ബാല പറഞ്ഞു.