തിരുവനന്തപുരം: മാഗ്സസെയുടെ പേരിലുള്ള അവാർഡ് നൽകി മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

തനിക്ക് ലഭിച്ച മാഗ്സസെ അവാർഡ് നിരസിക്കാൻ തീരുമാനിച്ചതായി മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. പാർട്ടിയുമായി ആലോചിച്ചാണ് പുരസ്കാരം നിരസിക്കാൻ തീരുമാനിച്ചതെന്നായിരുന്നു അവരുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

‘മാഗ്സസെ ആരാണെന്ന് ഞങ്ങൾക്ക് നല്ല ധാരണയുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡർമാരെ ശക്തമായി അടിച്ചമർത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്സസെയുടെ പേരിലുള്ള അവാർഡ് നൽകി കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാൻ ശ്രമിക്കേണ്ട. അതുകൊണ്ടാണ് ആ അവാർഡ് വാങ്ങുന്നത് ശരിയല്ല എന്ന നിലപാട് പാർട്ടി സ്വീകരിച്ചത്. അത് കൃത്യമായി മനസ്സിലാക്കി കെ.കെ. ശൈലജ നിലപാട് സ്വീകരിച്ചു’, ഗോവിന്ദൻ പറഞ്ഞു.