കണ്ണൂർ: നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കൂടുതൽ തെളിവുകൾ ഹാജരാക്കാനുള്ള അവസരമായിട്ടാണു കോടതിവിധിയെ കാണുന്നതെന്ന് ജയരാജൻ മനോരമ ന്യൂസിനോടു പറഞ്ഞു. നേതാക്കളെ യുഡിഎഫ് എംഎൽഎമാർ ആക്രമിച്ചപ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്നും ജയരാജൻ ചോദിച്ചു. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

‘‘സിപിഐ സമ്മേളനത്തിൽ ഉണ്ടാകുന്ന പല വിമർശനങ്ങളും മറുപടി അർഹിക്കുന്നില്ല. സിപിഎം – സിപിഐ പാർട്ടികളെ തമ്മിൽ അടിപ്പിക്കാൻ പലരും ശ്രമിക്കുന്നു. ഇടതു പാർട്ടികളുടെ ഐക്യമാണ് പരമപ്രധാനമെന്ന് പാർട്ടി നേതൃത്വത്തിന് അറിയാം.

യാത്രാവിലക്ക് ഏർപ്പെടുത്തിയതിൽ ഇന്‍ഡിഗോ മാപ്പ് പറഞ്ഞു. മുംബൈയിലുള്ള മലയാളി റീജനൽ മാനേജറാണ് ഫോണിൽ വിളിച്ചത്. ക്ഷമാപണം എഴുതിനൽകിയാൽ ബഹിഷ്കരണം അവസാനിപ്പിക്കും’’ – അദ്ദേഹം കൂട്ടിച്ചേർത്തു.