വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന പരാതിയില്‍ ജാര്‍ഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമായ സീമ പാത്രയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗക്കാരിയായ സുനിത എന്ന യുവതിയെ നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും മര്‍ദിച്ച് മൂത്രം കുടിപ്പിച്ചെന്നുമാണ് പരാതി. ക്രൂരമര്‍ദനത്തിനിരയായി അവശനിലയിലായിരുന്ന ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ കഴിഞ്ഞ 8 വര്‍ഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചുവെന്നും സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി.