സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലര്‍ച്ചെ വരെ മഴ തുടരാനും സാധ്യത ഉണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ശനിയാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

തെക്കേ ഇന്ത്യക്ക് മുകളിലായി നിലനില്‍ക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മര്‍ദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. ഇത് വടക്കോട്ട് നീങ്ങുന്നതിന് അനുസരിച്ച് വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും.

11.5 സെന്റീമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തി. 55 കി.മീ. വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

കോട്ടയം, എറണാകുളം ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും പ്രഫഷനല്‍ കോളജുകളും അങ്കണവാടികളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച സര്‍വകാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.