ലഖ്നൗ: ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ നോയിഡയിലെ ഇരട്ട ടവര്‍ ഒടുവിൽ നിലംപൊത്തി.നൂറു മീറ്ററോറം ഉയരമുള്ള രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളാണു നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്.
മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃത്വം നല്കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിനും നേതൃത്വം നല്‍കിയത്. 3,700 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. ഒന്‍പതു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ടവർ 9 സെക്കൻഡുകൾ കൊണ്ട് സ്ഫോടനത്തിലൂടെ തകർത്തത്. കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള , ഇന്ത്യയില്‍ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ് നോയിഡയിലെ ഇരട്ട ടവര്‍.
രാജ്യത്തിന്റെ ചരിത്രത്തിൽ പൊളിച്ചുനീക്കപ്പെടുന്ന ഏറ്റവും വലിയ കെട്ടിടങ്ങളാണ് 32 നിലകളുള്ള അപ്പെക്സും 29 നിലകളുള്ള സിയാനും. സമീപത്തെ ഫ്ലാറ്റുകളില്‍നിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. കുത്തബ്മിനാറിനെക്കാൾ ഉയരമുണ്ട് ഇവയ്ക്ക്. 2 വർഷത്തോളമായി സൂപ്പർടെക്കിന്റെ ഇരട്ടഗോപുരങ്ങൾ തയാറെടുപ്പുകൾ ആരംഭിച്ചിട്ട്. ഒമ്പതു മീറ്റർ അടുത്തുവരെ മറ്റു കെട്ടിടങ്ങളുണ്ട്. അവയ്ക്കൊന്നും തകരാറുണ്ടാവില്ലെന്നു പൊളിക്കൽ കമ്പനിയുടെ ഉറപ്പ്. സുരക്ഷയ്ക്ക് 500 പൊലീസുകാര്‍. ഒരുനോട്ടിക്കല്‍ മൈല്‍ പറക്കല്‍ നിരോധന മേഖല.
വിനയായത് ചട്ടലംഘനം
കെട്ടിട നിർമാണത്തിൽ 2010ലെ യുപി അപ്പാര്‍ട്ട്മെന്റ് നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഒഫ് എമറാള്‍ഡ് കോര്‍ട്ട് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിയാണു കോടതിയെ സമീപിച്ചത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള അകലം പാലിച്ചിരുന്നില്ല. വ്യക്തിഗത ഫ്ളാറ്റ് ഉടമകളുടെ സമ്മതവും വാങ്ങിയിരുന്നില്ല. ഇതേതുടര്‍ന്ന് ടവറുകള്‍ പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
3700 കിലോ സ്ഫോടകവസ്തുക്കൾ
വാട്ടർ ഇംപ്ലോഷൻ എന്ന സാങ്കേതികവിദ്യയാണു കെട്ടിടം പൊളിക്കാൻ ഉപയോഗിക്കുന്നത്. എക്സ്പ്ലോഷൻ അഥവാ സ്ഫോടനത്തിൽ അവശിഷ്ടങ്ങൾ പുറത്തേക്കാണു തെറിക്കുന്നതെങ്കിൽ ഇതിനു നേരെ വിപരീതമാണു വാട്ടർ ഇംപ്ലോഷൻ മാർഗം. അപെക്സ് ടവറിന് 11 പ്രധാന സ്ഫോടന നിലകളുണ്ട്. സിയാനിന് 10 പ്രധാന സ്ഫോടന നിലകൾ. സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാന്‍ ഒമ്പത് മുതല്‍ 10 വരെ സെക്കന്‍ഡ് വേണ്ടിവരുമെന്ന് എഡിഫൈസ് എൻജിനീയറിങ്ങിലെ സാങ്കേതിക വിദഗ്ധൻ ഉത്കര്‍ഷ് മേഹ്ത. കെട്ടിടം ഒറ്റയടിക്ക് വീഴില്ല. നാലോ അഞ്ചോ സെക്കൻഡുകൾകൊണ്ട് ക്രമമായി താഴേക്ക് പൊടിഞ്ഞ് “ഇരിക്കുക’യാകും സംഭവിക്കുക. പൊടിപടലങ്ങൾ 10 മിനിറ്റ് വരെ അന്തരീക്ഷത്തിലുണ്ടാകും. 20 കോടിയോളം രൂപയാണു പൊളിക്കാൻ ചെലവ്.
80000 ടൺ അവശിഷ്ടങ്ങള്‍
35,000 ഘനമീറ്റർ അവശിഷ്ടങ്ങളുണ്ടാകുമെന്നാണു കണക്കാക്കുന്നത്. പൊടിപടലങ്ങൾ കണ്ണ്, മൂക്ക്, വായ, ശ്വസനവ്യവസ്ഥ തുടങ്ങിയ അവയവങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വായു മലിനീകരണത്തിന്റെ ഫലങ്ങള്‍ ദിവസങ്ങളോളം നീണ്ടുനിന്നേക്കാം. സമീപത്തെ ആശുപത്രിയിൽ 50 കിടക്കകൾ അടിയന്തര സാഹചര്യം മുന്നിൽക്കണ്ട് നീക്കിവച്ചിട്ടുണ്ട്. ഭാരത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ 55000 മുതൽ 80000 വരെ ടൺ അവശിഷ്ടങ്ങളുണ്ടാകുമെന്നാണു കരുതുന്നത്.
അവശിഷ്ടങ്ങൾ ടൈലുകളായി മാറും
1,200 മുതല്‍ 1,300 വരെ ട്രക്ക് ലോഡ് അവശിഷ്ടങ്ങള്‍ സൈറ്റില്‍ നിന്ന് മാറ്റേണ്ടിവരും. ഇതിനു മാസങ്ങളെടുക്കും. കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊടിച്ച് ടൈൽ നിർമാണത്തിന് ഉപയോഗിക്കും. 4,000 ടണ്ണിലേറെ വരുന്ന സ്റ്റീൽ പുനരുപയോഗിക്കാനാകും.