മുസ്‌ളിം നാമധാരികളായ സഖാക്കളെ സി പി എം ബലി കൊടുക്കുകയാണെന്ന് കാണിച്ച് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും മുന്‍ എം എല്‍ എയും കെ പി സി സി വൈസ് പ്രസഡിന്റായ വി പി സജീന്ദ്രനും ഇട്ട ഫേസ് ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഈ പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് രാഹുല്‍ പറഞ്ഞു.

കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം സിപിഎം മറ്റു പാര്‍ട്ടികളില്‍ ആരോപിക്കുകയും അന്വേഷണവും ആരോപണവും സിപിഎമ്മിലേക്ക് തന്നെയാണ് എത്തിച്ചേരുന്നതെന്നും ആഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്നതായി രാഹുല്‍ പോസ്റ്റില്‍ പറയുന്നു.

മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം? എന്തിനു കൊല്ലുന്നു സി.പി.എമ്മെ എന്നും രാഹുല്‍ ചോദിക്കുന്നു. സമാന ഫേസ്ബുക്ക് പോസ്റ്റുമായി കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രനും രംഗത്തെത്തിയിരുന്നു. കേരളത്തിലെ സാധാരണ സഖാക്കള്‍ക്ക് പ്രത്യേകിച്ച് മുസ്ലീം സഖാക്കള്‍ വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍കോഴിയുടെ അവസ്ഥയിലാണെന്നും വീട്ടുകാര്‍ക്ക് ആവശ്യം വന്നാല്‍ ഏത് നിമിഷവും അവരെ ട്ടുമെന്നുമാണ് വി പി സജീന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

രാഹുലിന്റെയും സജീന്ദ്രന്റെയും ഫേസ് ബുക്ക് പോസ്റ്റുകളുടെ പൂര്‍ണ്ണ രൂപം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാന്‍,
വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്,
കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,
പട്ടാമ്പിയില്‍ കൊല്ലപ്പെട്ട സെയ്താലി…..
എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നത്.
CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാര്‍ട്ടികളില്‍ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.
നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാര്‍ട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാര്‍ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയണം.
നിങ്ങള്‍ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങള്‍ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല… മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?

വി പി സജീന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്്.

വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക്.
വീട്ടില്‍ ഒരു ആവശ്യം വന്നാല്‍ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം.
സഖാവിനെ വെട്ടാന്‍ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവന്‍ ബിജെപി ആണോ ?? ആണെന്നാണ് ഇപ്പോള്‍ സഖാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.
പാലക്കാട് കൊലപാതകം സംബന്ധിച്ച് സിപിഎം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. ‘ഒരുപക്ഷേ പാര്‍ട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കാണാം.. പക്ഷേ ഞങ്ങളുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്ല സംഘടനാ ചുമതല ഇല്ല’ പാര്‍ട്ടി മെമ്പര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സിപിഎം നടത്തിയ കൊലപാതകം ആവുകയുള്ളൂ ?? എത്ര വിചിത്രവും ബാലിശവുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ വേണം നിങ്ങള്‍ സംസാരിക്കാന്‍.
സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു.
എകെജി സെന്റര്‍ പടക്കമേറ് കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെച്ചു.
പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികള്‍ ആരെന്നു സിപിഎം വിധി എഴുതുന്നു.
സിപിഎം പറയുന്നത് അതേപടി ഏറ്റു പറയാന്‍ മനസില്ലെന്നു പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് ശ്രീ കെ. സുധാകരന് അഭിനന്ദനങ്ങള്‍..