കോഴിക്കോട് : എക്സൈസ് വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ എക്സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി. താമരശ്ശേരിയിലെ പിക്കപ്പ് ഡ്രൈവറായ തച്ചംപൊയിൽ സ്വദേശി അബൂബക്കറിനാണ് മർദ്ദനമേറ്റത്. എതിരെ വന്ന എക്സൈസ് വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് വാഹനത്തെ പിന്തുടർന്ന് വന്ന് ആറോളം വരുന്ന എക്സൈസ് ഉദ്യോഗസ്ഥർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അബൂബക്കർ ആരോപിച്ചു. 

മലോറത്ത് നിന്ന് പുല്ലാഞ്ഞിമേട് വരെ പിന്തുടർന്ന് പിക്കപ്പ് പിടികൂടിയായിരുന്നു മർദ്ദനം .പിക്കപ്പിന്റെ താക്കോൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പരുക്കേറ്റ അബൂബക്കർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എക്സൈസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് കാണിച്ച് അബൂബക്കറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർ താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.