കാബൂൾ: കാബൂളിൽ സമരം ചെയ്ത സ്ത്രീകളെ അടിച്ചോടിച്ച് താലിബാൻ. സമരക്കാർ പിരിഞ്ഞുപോകാനായി ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. താലിബാൻ അധികാരം ഏറ്റെടുത്തതിന്റെ ഒന്നാം വാർഷിക ആഘോഷത്തിന് മുന്നോടിയായാണ് വനിതകൾ പ്രതിഷേധവുമായി തലസ്ഥാനത്തെത്തിയത്. “ഭക്ഷണം, ജോലി, സ്വാതന്ത്ര്യം” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് അമ്പതോളം സ്ത്രീകൾ സമരവുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫിസിന് മുന്നിൽ എത്തി. എന്നാൽ നിഷ്ഠൂരമായാണ് താലിബാൻ പൊലീസ് സമരക്കാരെ നേരിട്ടത്. സ്ത്രീകളെ അടിച്ചോടിക്കുകയും തോക്കിന്റെ പാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന്  വാർത്താഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. സമരക്കാരെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.

ഓഗസ്റ്റ് 15  കറുത്ത ദിനം- എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധക്കാർ എത്തിയത്. ജോലി ചെയ്യാനുള്ള അവകാശവും രാഷ്ട്രീയ പങ്കാളിത്തവും സ്ത്രീകൾ ആവശ്യപ്പെട്ടു. പലരും മുഖംമൂടാതായെണ് എത്തിയത്. പെൺകുട്ടികളെ പിരിച്ചുവിടുകയും ബാനറുകൾ കീറുകയും നിരവധി പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തെന്ന് സമരം നയിച്ച സോലിയ പാർസി പറഞ്ഞു.  പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന ചില മാധ്യമപ്രവർത്തകരെയും താലിബാൻ മർദിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമാണ് അമേരിക്കൻ സൈന്യം പിന്മാറിയതിന് പിന്നാലെ താലിബാൻ അധികാരം പിടിച്ചെടുത്തത്. സ്ത്രീകൾക്ക് പഠിക്കാനും ജോലി ചെയ്യാനും അനുവാദം നൽകുമെന്ന് വാ​ഗ്ദാനം ചെയ്തെങ്കിലും പിന്നീട് ഉന്നതവിദ്യാഭ്യാസത്തിൽനിന്നടക്കം സ്ത്രീകളെ വിലക്കി.

വസ്ത്രത്തിലടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പതിനായിരക്കണക്കിന് പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിൽ നിന്ന് പുറത്താക്കി. സർക്കാർ ജോലികളിൽ നിന്ന് സ്ത്രീകളെ വിലക്കി. ദീർഘദൂര യാത്രകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി. മുഖമുൾപ്പെടെ പൂർണമായി മറച്ചുമാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ.