ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധമായാണ് ഇടപെടുന്നത്. ബോധപൂര്‍വം ഗവര്‍ണര്‍ കൈവിട്ട് കളിക്കുകയാണ്. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. മറ്റ് പല സംസ്ഥാനങ്ങളിലും ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാറിനെ താഴെയിറക്കിയിട്ടുണ്ട്. കേരളത്തിലും അതിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണറുടെ ഇടപെടലിന്റെ കാഠിന്യം കൂടിയിരിക്കുകയാണ്. പ്രധാന ഓര്‍ഡിനന്‍സുകള്‍ പോലും തടസപ്പെടുത്തുകയാണ്. ഓര്‍ഡിനന്‍സ് പ്രശ്‌നത്തില്‍ സഭ സമ്മേളിക്കേണ്ട സ്ഥിതി വന്നു. ഇത്തരത്തിലാണെങ്കില്‍ ഭരണഘടനാനുസൃതമായി സര്‍ക്കാരിനും ഇടപെടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പിടാന്‍ വിസമ്മതിച്ചതിന്റെ കാരണം ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

രാജ്യത്ത് ആകെയുള്ള ഏക ഇടത് സര്‍ക്കാരാണ് കേരളത്തിലേത്. ഈ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കും.കൂടുതല്‍ ജനപിന്തുണ നേടാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കി. പാര്‍ലമെന്ററി സംവിധാനത്തിനു ചുറ്റും മാത്രമല്ല പാര്‍ട്ടി കറങ്ങേണ്ടത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ പാര്‍ട്ടി ഇടപെടണമെന്നും കോടിയേരി.

അതേസമയം കേന്ദ്രംസംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ്. വിഴിഞ്ഞം ഉള്‍പ്പെടെ വികസനപദ്ധതികള്‍ക്ക്തടസമുണ്ടാക്കുന്നു. പ്രതിപക്ഷവും വികസനപദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വികസനം വേണ്ടെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര നിലപാടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. മാധ്യമങ്ങളും സര്‍ക്കാറിന്റെ നേട്ടങ്ങളെ തമസ്‌കരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.