ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരിലൊരാളാണ് ശ്രീലങ്കന്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍. കരിയറില്‍ പതിമൂന്നുവട്ടമാണ് സച്ചിനെ മുരളി ഔട്ടാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രട്ട് ലീ (14) മാത്രമേ ഇക്കാര്യത്തില്‍ മുരളിക്ക് മുന്നിലുള്ളൂ. വിരമിച്ച് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം സച്ചിന്റെ ദൗര്‍ബല്യത്തെ കുറിച്ച് പറയുകയാണ് മുരളീധരന്‍.

ഓഫ് സ്പിന്‍ കളിക്കുമ്പോള്‍ സച്ചിന് ചില പ്രശ്‌നങ്ങളുണ്ടെന്ന് കരിയറിലുടനീളം എനിക്ക് തോന്നി. ലെഗ് സ്പിന്നര്‍മാരെ സച്ചിന്‍ അടിച്ചുപറത്തും. ഓഫ് സ്പിന്നിന്റെ കാര്യത്തില്‍ സച്ചിന് ചില ബുദ്ധിമുട്ടുകളുണ്ട്. അതാണ് ഒരുപാട് തവണ എനിക്ക് അദ്ദേഹത്തെ പുറത്താക്കാന്‍ സാധിച്ചത്.

ഓഫ് സ്പിന്നര്‍മാര്‍ പല തവണ സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്- മുരളീധരന്‍ പറഞ്ഞു. ഓഫ് സ്പിന്‍ നേരിടുന്നതിലെ പ്രശ്‌നത്തെ കുറിച്ച് ഒരിക്കലും സച്ചിനോട് സംസാരിച്ചിട്ടില്ല. ഓഫ് സ്പിന്നിന്റെ കാര്യത്തില്‍ സച്ചിന് ചില ദൗര്‍ബല്യങ്ങളുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.

അതാണ് എനിക്ക് സച്ചിനുമേല്‍ ആധിപത്യം ലഭിച്ചത്. നേരിടാന്‍ വളരെ പ്രയാസമുള്ള കളിക്കാരനാണ് സച്ചിന്‍. അദ്ദേഹത്തെ പുറത്താക്കുക ഏറെ പ്രയാസകരമെന്നും മുരളീധരന്‍ പറഞ്ഞു.