കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017 ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയും പ്രോസിക്യൂഷനും തമ്മിൽ വീണ്ടും ശക്തമായ വാക്പോരാണ് വ്യാഴ്യാഴ്ച നടന്നത്. അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താത്പര്യങ്ങളാണെന്നും കബളിപ്പിക്കാൻ നോക്കരുതെന്നും വിചാരണക്കോടതി കുറ്റപ്പെടുത്തി. എന്നാൽ ജഡ്ജി എം വർഗീസ് വിചാരണ തുടരരുതെന്ന് പ്രോസിക്യൂഷനും അതിജീവിതയും ആവശ്യപ്പെട്ടു.

രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലാണ് തുടർ വിചാരണാ നടപടികൾക്കായി കോടതി ചേർന്നത്. എറണാകുളം സി ബി ഐ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയതിനെച്ചൊല്ലായായിരുന്നു തർക്കം. ജഡ്ജി മാറണമെന്ന് പ്രോസിക്യൂഷനും അതിജീവിതയും ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതി നിർദേശത്തെ കീഴ്ക്കോടതിക്ക് മറികടക്കാനാകില്ലെന്ന് കോടതി നിലപാടെടുത്തു. നിലവിലെ വിചാരണക്കോടതി ജ‍‍ഡ്ജിതന്നെ വിസ്താരം തുടരണമെന്ന് പ്രതിഭാഗവും അറിയിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി വിമർശനം ഉന്നയിച്ചത്.

കോടതി നടപടികളിൽ പങ്കെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങി നടക്കുകയാണെന്ന് ജ‍ഡ്ജി കുറ്റപ്പെടുത്തി. കോടതിയിലെ രഹസ്യരേഖകൾ പോലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൊണ്ടുപോകുന്നുണ്ട്. കോടതിയുടെ ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ ഉദ്യോഗസ്ഥനും ബാധ്യസ്ഥനാണ്. ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം പത്തൊൻപതിലേക്ക് മാറ്റി.