വസാന വിധിയും കാത്തുകിടക്കുകയാണ് ആ ഹമ്മർ. ചന്ദ്രബോസ് വധക്കേസിൽ 38 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന്റെ ആഡംബര വാഹനം. കൊലപാതകത്തിൽ ആയുധമായി പോലീസ് പരിഗണിക്കുന്ന തൊണ്ടി. പേരാമംഗലം സ്റ്റേഷൻ വളപ്പിൽ കിടന്ന് ദ്രവിച്ചു തുടങ്ങിയ വാഹനം ഉടനെ പൊളിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് പോലീസ് പറയുന്നു.

നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കു മാത്രമേ ലൈസൻസും പെർമിറ്റും റദ്ദാക്കൂ. എന്നാൽ, വാഹനം ഉപയോഗിച്ചുള്ള ഏതു കുറ്റത്തിനും ഇതു ബാധകമാക്കും എന്നതാണ് ഭേദഗതി. ഇതനുസരിച്ചാണ് നിഷാമിന്റെ ഹമ്മറിനും രജിസ്ട്രേഷൻ നഷ്ടപ്പെടുക.

പൊളിക്കലെന്നത് പോലീസിന്റെയോ കോടതിയുടെയോ നടപടികളിൽ പെടുന്നതല്ല. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയെന്നതിൽ അവസാനിക്കുന്നതാണ് നിയമനടപടി. പിന്നീട് ലേലം ചെയ്യാറാണ് പതിവ്. രജിസ്ട്രേഷനില്ലാത്ത വാഹനമാണെന്നതിനാൽ ലേലത്തിനുശേഷം പൊളിക്കൽ മാത്രമേ വഴിയുള്ളു എന്നുമാത്രം.

വീണ്ടും കോടതിനടപടികളിലേക്ക്

2015 ജനുവരി 29-നാണ് ചന്ദ്രബോസ് കൊല്ലപ്പെട്ടത്. ജില്ലാകോടതിവിധിക്കെതിരേ നിഷാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഹൈക്കോടതിയോട് കേസ് പരിഗണിക്കാനാവശ്യപ്പെട്ടു. ആറുമാസത്തിനുള്ളിൽ കേസ് പരിഗണിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള വാദംകേൾക്കൽ ഹൈക്കോടതിയിൽ ഉടൻ നടക്കും. ഇത് അഞ്ചോ ആറോ മാസം നീണ്ടുനിൽക്കാം.

ഹൈക്കോടതിയിൽനിന്നുണ്ടാകുന്ന വിധി അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം. പ്രതിയായ നിഷാമോ വാദിയായ സർക്കാരോ കേസിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിലെ വിധി വന്നശേഷമേ വാഹന രജിസ്ട്രേഷൻ റദ്ദാക്കൽ പോലുള്ള നടപടികളിലേക്ക് നീങ്ങാനാകൂ.

വാഹന ഉടമ പഞ്ചാബ് സ്വദേശി

വാഹനത്തിന്റെ ഉടമ ഇപ്പോഴും രേഖകളനുസരിച്ച് പഞ്ചാബ് സ്വദേശി ജസ്ഫ്രിസിങ് ജോളി എന്നയാളാണ്. അതുകൊണ്ടുതന്നെ രജിസ്ട്രേഷൻ റദ്ദാക്കണമെങ്കിൽ പഞ്ചാബിലെ അധികൃതരുമായി ബന്ധപ്പെടണം. ബെംഗളൂരുവിലെ വാഹനച്ചന്തയിൽനിന്ന് നിഷാമിന്റെ സുഹൃത്തും പിന്നീട് നിഷാമും വാങ്ങിയതാണ് ഈ ഹമ്മർ. രേഖകളിൽ ഉടമസ്ഥന്റെ പേര് മാറ്റിയിരുന്നില്ല. മുദ്രക്കടലാസിൽ എഴുതിയ ഉടമ്പടികളുടെ അടിസ്ഥാനത്തിലാണ് വാഹനകൈമാറ്റങ്ങൾ നടന്നിരുന്നത്.