‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പോസ്റ്റിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്‍. പറയുന്ന കാര്യങ്ങളില്‍ ഒരു സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളത് ചെയ്യേണ്ട കാര്യങ്ങള്‍ തന്നൊണ്.
അതിനെക്കാള്‍ ഉപരി ബ്രോഡ് ആയി ചിന്തിച്ച് മറ്റുള്ള തലങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. ഈ സിനിമയില്‍ കുഴിമാത്രമല്ല പ്രശ്നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് സിനിമ.
ഏതെങ്കിലും ഒരു രാഷ്ട്രീയ- ജനവിഭാഗത്തെ മാത്രം ടാര്‍ഗെറ്റ് ചെയ്തു കൊണ്ടുള്ള രീതിയിലല്ല സിനിമ എടുത്തിരിക്കുന്നത്. മാറിമാറി ഭരിക്കുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടി ആണെങ്കിലും നമ്മുടെ സാധാരണകാരന്റെ അവസ്ഥ മനസ്സിലാക്കണം.
ഏതൊക്കെ തലത്തിലാണ് ഇവിടെ പ്രശ്നങ്ങള്‍ നടക്കുന്നതെന്ന് വളരെ സിമ്പിളായിട്ട് ഹ്യൂമറിന്റെ അകമ്പടിയോടെ സിനിമ പറയുന്നു. ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയയോ സര്‍ക്കാരിനെയോ ടാര്‍ഗെറ്റ് ചെയ്യുന്നതല്ല.
സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മള്‍ ചെയ്തിരിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഇന്ന് രാവിലെയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പുറത്തുവന്നത്. പിന്നാലെ പോസ്റ്റിന് താഴെ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞു.