ഡാളസ്: മുസ്ലീങ്ങളല്ലാത്തവരെ പ്രണയിച്ചെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തു വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. വധശിക്ഷ ആവശ്യപ്പെടാതെയിരുന്ന പ്രോസിക്യൂഷന്‍ ഇനിയുള്ള ജീവിതം പരോള്‍ പോലും ലഭിക്കാതെ ജയിലില്‍ അടക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്.

തിങ്കളാഴ്ച നടന്ന സാക്ഷി വിസ്താരത്തിനിടെ കൊലപാതകം നടത്തിയത് താനല്ലെന്ന് പ്രതി കോടതിയില്‍ വാദിച്ചത് ജൂറി പരിഗണിച്ചില്ല. 2008 ജനുവരി ഒന്നിനായിരുന്നു കൊലപാതകം. ഭക്ഷണത്തിനു പുറത്തുപോകാമെന്നു പറഞ്ഞാണ് യാസര്‍ സെയ്ദ് ടാക്‌സി കാറില്‍ വീട്ടില്‍നിന്നും പെണ്‍കുട്ടികളെ കൊണ്ടുപോയത്.

ഇര്‍വിംഗിന് സമീപമുള്ള ഒരു ഹോട്ടലിനു മുന്‍വശത്തുള്ള പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് കാറിലിരുന്നിരുന്ന അമീന(18)യെ രണ്ടു തവണയും, സാറ(17)യെ ഏഴു തവണയും വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ് . ഈ മാസം ഒന്നിനാണ് വിസ്താരം ആരംഭിച്ചത്. ആറുദിവസം നീണ്ടുനിന്ന വിചാരണ ഡാളസ് ഫ്രാങ്ക് ക്രൗലി കോടതിയിലായിരുന്നു. പെണ്‍കുട്ടികളുടെ മാതാവ് സാക്ഷി വിസ്താരത്തിനിടയില്‍ നടത്തിയ പ്രസ്താവന കേസില്‍ സുപ്രധാന വഴിത്തിരിവായി.

യുവാക്കളുമായുള്ള പെണ്‍കുട്ടികളുടെ സൗഹൃദം അറിഞ്ഞിരുന്നതായും അതിനെ അനുകൂലിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും ഭര്‍ത്താവില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനു വീട്ടില്‍ നിന്നും ഇറങ്ങിപോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പട്രീഷ ഓവന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട യാസര്‍ സെയ്ദ് 12 വര്‍ഷത്തിനു ശേഷമാണ് പോലീസ് പിടിയിലായത്

മക്കളെ നിങ്ങള്‍ കൊലപ്പെടുത്തിയോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് ”ഇല്ല വാസ്തവമായി ഞാനല്ല” എന്നാണ് സെയ്ദ് കോടതിയില്‍ പറഞ്ഞത്. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഡിഫെന്‍സിവ് അറ്റോര്‍ണി അറിയിച്ചു