ചിക്കാഗോ: പാക് വംശജയായ പ്രശസ്ത വനിതാ ഫോട്ടോഗ്രാഫര്‍ സാനിയ ഖാൻ കൊല്ലപ്പെട്ടതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 1100 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് മുൻ ഭര്‍ത്താവ് സാനിയയെ കൊലപ്പെടുത്തിയതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. സാനിയയെ കൊലപ്പെടുത്താൻ റാഹേൽ അഹമ്മദ് ജോര്‍ജിയയിൽ നിന്ന് ചിക്കാഗോയിലേക്ക് എത്തുകയായിരുന്നു. 

തന്റെ വിവാഹ ജീവിതത്തിൽ നേരിട്ട ദുരിതങ്ങളും വിവാഹ മോചനത്തിലേക്ക് നയിച്ച കാരണങ്ങളും ടിക്ക് ടോക്കിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് റാഹേൽ അഹമ്മദ് ജോര്‍ജിയയിൽ നിന്ന് അമേരിക്കയിലെത്തി സാനിയയെ വെടിവെച്ച് കൊന്നത്. ഇതിന് പിന്നാലെ റാഹേലും സ്വയം വെടിയുതിര്‍ത്തു. ചിക്കാഗോയിൽ നിന്ന് ടെന്നെസിയിലേക്ക് താമസം മാറാൻ ഇരിക്കെയായിരുന്നു സാനിയയുടെ കൊലപാതകം. 

ജൂലൈ 17 ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹമാണ് കണ്ടെടുത്തത്. അഞ്ച് വര്‍ഷം ഡേറ്റ് ചെയ്ത ഇരുവരും തുടര്‍ന്ന് 2021 ജൂണിൽ വിവാഹിതരായി. പിന്നീട് ഇരുവരും ഒരുമിച്ച് ചിക്കാഗോയിലേക്ക് താമസം മാറി. റാഹേലിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് 1100 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ചിക്കാഗോയിലെത്തിയ ഇയാൾ മുൻ ഭാര്യയെ കൊലപ്പെടുത്തി സ്വയം മരിച്ചതായി കണ്ടെത്തിയത്. 

വിവാഹമോചിതരായ സ്ത്രീകളുടെയും വിവാഹത്തിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെയും ശബ്ദമായിരുന്നു ടിക്ടോക്കിൽ സാനിയ. സാനിയയുടെ മരണത്തിന്റെ ഞെട്ടൽ അവളുടെ സുഹൃത്തുക്കൾക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 29 വയസ്സാണ് തനിക്കെന്നും ഇതൊരു പുതിയ തുടക്കമാണെന്നുമാണ് അവൾ പറഞ്ഞത്. അവൾ വളരെ സന്തോഷത്തിലായിരുന്നു. – സാനിയയുടെ സുഹൃത്തുക്കളിലൊരാൾ പ്രതികരിച്ചു. ടിക്ടോക്കിൽ വളരെ ആക്ടീവ് ആയിരുന്നു സാനിയ. മരിക്കുമ്പോൾ 20000 ലേറെ ഫോളോവേഴ്സ് ഉണ്ടായിരുന്നു. വെഡ്ഡിംഗ് ഫോട്ടോഗ്രഫി, ബേബി ഷവര്‍, മറ്റേണിറ്റി ഫോട്ടോഷൂട്ട് എന്നിവയിൽ സാനിയയുടെ ഫോട്ടോകൾക്ക് വലിയ ആരാധകരുണ്ടായിരുന്നു.