മലപ്പുറം : മമ്പാട് ആം ആദ്മി പ്രവര്‍ത്തകനായ വയോധികനെ സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ച സംഭവത്തില്‍ ഇരുപക്ഷത്തിനുമെതിരെ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ആം ആദ്മി നേതാവുമായ സവാദ് അലിയെ മര്‍ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
ഗ്രാമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കിയതിനും മിനുട്സ് ആവശ്യപ്പെട്ടതിനുമാണ് പഞ്ചായത്ത് പ്രസിഡനറ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് ആക്രമിച്ചുവെന്നായിരുന്നു ആം ആദ്മി വണ്ടൂര്‍ മണ്ഡലം കണ്‍വീനറുടെ പരാതി. അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ആം ആദ്മി പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡനറ് ശ്രീനിവാസനെതിരെ പൊലീസ് കേസെടുത്തു.
ജാതിവിളിച്ചു അധിക്ഷേപിച്ചു , കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പ്രസിഡന്റിന്റ പരാതിയില്‍ സവാദിനെതിരെ എസ്എസ് എസ്ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. കള്ളപ്പരാതിയിലാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് സവാദ് പറഞ്ഞു. പ്രസിഡനര് രാജിവെക്കണം എന്നാവശ്യമുന്നയിച്ച് വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം.